ഷാർജയിൽ വിഷവാതകം ശ്വസിച്ച് ശ്വസിച്ച് 10 വയസ്സുകാരൻ മരിച്ചു
Mail This Article
ഷാർജ∙ മൂട്ടയെ തുരത്താൻ അയൽപക്കത്തെ ഫ്ലാറ്റുകാർ വച്ച നിരോധിത വിഷവാതകം ശ്വസിച്ച് 10 വയസ്സുകാരനായ പാക്കിസ്ഥാനി ബാലൻ മരിച്ചു. ഇരട്ട സഹോദരിയെയും മാതാപിതാക്കളെയും അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ നഹ് ദ ഏരിയയിൽ ഇൗ മാസം 23നാണ് സംഭവം.
ആദ്യം കുട്ടിയുടെ പിതാവ് ഷഫിയുള്ള ഖാൻ നിയാസി (42) ആണ് അവശനിലയിലായത്. വിഷവായു ശ്വസിച്ച് ഇയാളെയും പിന്നീട് മകൻ ഖുസൈമിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ നേടിയ ശേഷം ഇവർ ആശുപത്രി വിട്ടു. പിന്നീട് പുലർച്ചെ 1.30 ന് ഭാര്യ ആരിഫയെയും മകൾ കോമളിനെയും അൽ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് രാവിലെ 7.30ന് മകന്റെ നില ഗുരുതരമാവുകയും മരണപ്പെടുകയും ചെയ്തു.
ഷഫിയുള്ള ഖാൻ നിയാസി, ആരിഫ, കോമൾ എന്നിവർ സുഖം പ്രാപിച്ചുവരുന്നു. ഇത്തരത്തിൽ വിഷവായു ശ്വസിച്ച് നേരത്തെ മലയാളികളടക്കം ഒട്ടേറെ പേർക്ക് യുഎഇയിൽ ജീവാപായം സംഭവിച്ചിരുന്നു. പിന്നീട്, അധികൃതർ നിയമം കർശനമാക്കിയതോടെ അപകടം കുറഞ്ഞിരുന്നു. മൂട്ട, പാറ്റ തുടങ്ങിയ കീടങ്ങളെ വകവരുത്താൻ മുനിസിപാലിറ്റിയുടെ അംഗീകാരമുള്ള ഏജൻസിയെയാണ് സമീപിക്കേണ്ടത്.