സാന്ത്വനം പദ്ധതി; ഇടനിലക്കാരെ സൂക്ഷിക്കണമെന്ന് നോർക്ക
Mail This Article
ദുബായ്∙ നോർക്ക റൂട്ട്സിന്റെ വിവിധ ആനുകൂല്യങ്ങൾ വാങ്ങി നൽകാമെന്ന പേരിൽ ചില സംഘടനകളും വ്യക്തികളും തുക ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിൽ വഞ്ചിതരാകരുതെന്നും അധികൃതർ അറിയിച്ചു. വിവിധ ആനുകൂല്യങ്ങൾ അനുവദിക്കുമ്പോൾ ഇങ്ങനെയുള്ള ആളുകൾ അതിലൊരു വിഹിതവും കൈപ്പറ്റുന്നു. നോർക്ക റൂട്സ് മുഖേന നടപ്പാക്കുന്ന പദ്ധതികൾക്കു വ്യക്തികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സേവനങ്ങൾ സൗജന്യമായാണ് നൽകുന്നതെന്നും നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
പ്രവാസി ക്ഷേമത്തിനായി നടത്തുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയുടെ പേരിലാണു പലപ്പോഴും തട്ടിപ്പ്. ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യമുള്ളവർക്ക് ഉപകരണം വാങ്ങാനുള്ള സഹായം എന്നിവയാണു പദ്ധതിയിലൂടെ നൽകുന്നത്. മരണമടയുന്ന പ്രവാസിയുടെ നിയമാനുസൃത സഹായിക്ക് ഒരു ലക്ഷം രൂപയും പ്രവാസി അല്ലെങ്കിൽ അടുത്ത ആശ്രിതർക്കു ചികിത്സയ്ക്കായി പരമാവധി 50,000 രൂപയും നൽകും. പെൺമക്കളുടെ വിവാഹ ധന സഹായത്തിനായി 15000 രൂപയും അംഗവൈകല്യമുള്ളവർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് പതിനായിരം രൂപയും സാന്ത്വന പദ്ധതി പ്രകാരം നൽകുന്നുണ്ട്.
നോർക്ക റൂട്ട്സിന്റെ തൈക്കാട് ഓഫിസ്, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖലാ ഓഫിസുകൾ, വിവിധ കലക്ടറേറ്റുകളോടനുബന്ധിച്ചുള്ള ജില്ലാ സെല്ലുകളിലുമാണു സേവനങ്ങൾ ലഭ്യമാക്കുന്നത്. ഈ ഓഫിസുകളിലും നോർക്ക റൂട്സ് വെബ് സൈറ്റിലും(www.norkaroots.org) അപേക്ഷാ ഫോം ലഭിക്കും. ഫോൺ: ഇന്ത്യയിൽ നിന്ന് 18004253939, വിദേശത്തു നിന്ന് 009188020212345.