ADVERTISEMENT

കുവൈത്ത് സിറ്റി ∙ ധനമന്ത്രി ഡോ. നായിഫ് അൽ ഫജ്റഫിനെ പാർലമെന്റിൽ കുറ്റവിചാരണ ചെയ്തു. എംപിമാരായ ബദർ അൽ മുല്ല, റിയാദ് അൽ അദ്സാനി എന്നിവർ കഴിഞ്ഞ മാസം സമർപ്പിച്ച നോട്ടിസിന്മേൽ ആയിരുന്നു കുറ്റവിചാരണ. നിക്ഷേപ മേഖലയിലെ തടസങ്ങൾ, പെൻഷൻകാരുടെ വിഷയത്തിൽ പ്രയാസകരമായ നടപടികൾ, പൊതുനിക്ഷേപം കൈകാര്യം ചെയ്യുന്നതിലെ തെറ്റായ നടപടികൾ തുടങ്ങിയവയാണ് കുറ്റവിചാരണക്കായി ഉന്നയിച്ച കാരണങ്ങൾ. എന്നാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ 95 ശതമാനവും താൻ ധനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപുള്ളതാണെന്ന് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റഫ് മറുപടി നൽകി.

മന്ത്രിയുടെ അധികാര കാലത്തിന് മുൻപുള്ള കാര്യങ്ങളിന്മേൽ കുറ്റവിചാരണ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്നിട്ടും കുറ്റവിചാരണ നേരിടാൻ തയാറായത് തന്റെ നിലപാടുകളിൽ തെറ്റില്ലെന്ന ഉറപ്പിലാണെന്ന് മന്ത്രി പറഞ്ഞു. 2017 മേയിൽ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിനെയും 2012 ൽ അന്നത്തെ ധനമന്ത്രി മുസ്തഫ അൽ ശമാലിയെയും കുറ്റവിചാരണ ചെയ്യാൻ ഉപയോഗിച്ച അതേ വാചകങ്ങൾ മാത്രമാണ് ഇന്നിപ്പോൾ തനിക്കെതിരായും ഉന്നയിച്ചിട്ടുള്ളത്. ഓഡിറ്റ് ബ്യൂറോ റിപ്പോർട്ടുകളായി അവതരിപ്പിക്കപ്പെട്ടവയിലും പുതുതായി ഒന്നുമില്ല. പലതും ഇതിനകം പരിഹരിക്കപ്പെട്ടവയുമാണ്. ആരോപണങ്ങൾ കൃത്യതയോടെയായിരിക്കണമെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കുറ്റവിചാരണ ആർക്കും ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

 

20 ലക്ഷം വിദേശികളെ പുറത്താക്കണം : എംപി

 

കുവൈത്ത് സിറ്റി ∙ 20 ലക്ഷം വിദേശികളെ 5 വർഷത്തിനകം പുറത്താക്കണമെന്ന് സഫാ അൽ ഹാഷിം എംപി. ഒരു രാജ്യത്ത് സ്വദേശികൾ ന്യൂനപക്ഷവും വിദേശികൾ ഭൂരിപക്ഷവുമായി തുടരുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും ജനസംഖ്യാ സന്തുലനം അനിവാര്യമാണെന്നും അവർ പറഞ്ഞു. ജനസംഖ്യയുടെ 50% സ്വദേശികൾ ആകുംവിധം അധികമുള്ള വിദേശികളെ തിരിച്ചയക്കണം. 47 ലക്ഷമാണ് നിലവിൽ കുവൈത്ത് ജനസംഖ്യ. അതിൽ 14 ലക്ഷം സ്വദേശികളും 33 ലക്ഷം വിദേശികളുമുണ്ട്. വിദഗ്ധരായ വിദേശികൾക്ക് എതിരല്ല തന്റെ നിലപാടെന്നും സ്വദേശികളുടെ ശ്വസിക്കാനുള്ള സൗകര്യം പോലും കവരുംവിധം അവിദഗ്ധർ പെരുകുന്നതിനെതിരെയാണ് നടപടി ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു. പാർക്കുകളും കടൽതീരങ്ങളും സന്ദർശിക്കുന്ന വിദേശികളിൽ നിന്ന് ഫീസ് ഈടാക്കണമെന്ന് കഴിഞ്ഞ ദിവസം ഇവർ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com