ഉച്ചയ്ക്ക് ജോലിവിലക്ക് ശനിയാഴ്ച മുതൽ
Mail This Article
അബുദാബി ∙ യുഎഇയിൽ ഉച്ചസമയത്തു തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് ശനിയാഴ്ച പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ തുടരും. ഉച്ചയ്ക്ക് 12 .30 മുതൽ വൈകിട്ട് മൂന്നുവരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികൾക്ക് 5000 ദിർഹം മുതൽ അരലക്ഷം ദിർഹം വരെ പിഴ ചുമത്തും. കമ്പനികളെ മന്ത്രാലയത്തിന്റെ പട്ടികയിൽ തരംതാഴ്‌ത്താനും തീരുമാനിച്ചിട്ടുണ്ട്. എത്ര തൊഴിലാളികളെ പണിയെടുപ്പിച്ചു, എത്രതവണ നിയമം ലംഘിച്ചു എന്നെല്ലാം വിലയിരുത്തിയാവും നടപടിയുണ്ടാകുക.
ഉച്ചവിശ്രമത്തിനു പകരം രാവിലെയോ വൈകുന്നേരമോ ദിവസം 8 മണിക്കൂർ തൊഴിൽ ഉറപ്പാക്കാവുന്നതാണ്. ജോലിസമയം പണിസ്ഥലങ്ങളിൽ അറബിക്കിലും മറ്റൊരു ഭാഷയിലും പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. ചില അടിയന്തര ജോലികളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ഗതാഗത നിയന്ത്രണം, വൈദ്യുതി, ടെലികമ്യുണിക്കേഷൻ ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, മലിനജല അടിയന്തരമായി നീക്കൽ തുടങ്ങിയ ജോലികൾക്കാണ് ഇളവ്. ഇത്തരത്തിൽ ജോലിയെടുപ്പിക്കുമ്പോൾ ആരോഗ്യ മന്ത്രാലയം നൽകിയ മാർഗനിർദേശങ്ങൾ പാലിക്കണം.
ജോലിസ്ഥലത്തു തണുത്ത ശുദ്ധജലത്തിന്റെ ലഭ്യത കമ്പനികൾ ഉറപ്പാക്കണം. തൊഴിലാളികൾക്ക് ഹെൽമറ്റ്, ജോലി സ്ഥലത്തു വലിയ കുടകൾ, നിർജലീകരണം തടയുന്നതിനുള്ള പാനീയം എന്നിവ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഉപ്പ് കലർത്തിയ ഭക്ഷണം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഉപേക്ഷിക്കാനും നിർദേശമുണ്ട്. കഴിഞ്ഞ വർഷം ഉച്ചവിശ്രമ നിയമം പാലിച്ചത് 99 ശതമാനം കമ്പനികളാണ്. ഈ വർഷം നൂറ് ശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെ പരിശോധനയ്ക്കായി 350 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.