സ്വദേശിവൽക്കരണത്തിന് എതിരെ ബാങ്കുകൾ
Mail This Article
കുവൈത്ത് സിറ്റി∙ സർക്കാരേതര മേഖലയിൽ നിശ്ചിത ശതമാനം തസ്തികകൾ സ്വദേശികൾക്കായിരിക്കണമെന്ന വ്യവസ്ഥ സ്വകാര്യ മേഖലയിലെ തൊഴിലുടമകളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നു കുവൈത്ത് ബാങ്കിങ് അസോസിയേഷൻ.
കരാർ സ്വാതന്ത്ര്യം, വ്യക്തികളുടെ അവകാശ സ്വാതന്ത്ര്യം, സ്വത്തുക്കളുടെ അവകാശം, യോഗ്യരായ തൊഴിലാളികളുമായി ഉണ്ടാക്കിയ കരാറുകൾ നടപ്പാക്കൽ എന്നിവയുടെ ലംഘനം ഈ വ്യവസ്ഥയിലുണ്ടെന്ന് അസോസിയേഷന്റെ ഹ്യൂമൻ റിസോഴ്സ് ആൻഡ് ലീഗൽ കമ്മിറ്റി ആരോപിച്ചു.
സ്വദേശികളിൽ മഹാഭൂരിപക്ഷവും സ്വകാര്യമേഖലയിൽ തൊഴിലെടുക്കാൻ താൽപര്യപ്പെടുന്നവർ അല്ല. ആഭ്യന്തര സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന നിലപാട് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനു തടസ്സമാകുമെന്നും കമ്മിറ്റി ആരോപിച്ചു.
സ്വദേശികൾക്കുള്ള അലവൻസ് അനർഹരിൽ
സ്വകാര്യമേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികൾക്കുള്ള പ്രത്യേക അലവൻസ് ദുരുപയോഗം ചെയ്യപ്പെടുന്നതായി വിലയിരുത്തൽ. 10 വർഷത്തിനിടെ 61,000 സ്വദേശികൾക്കാണ് സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചിട്ടുള്ളത്. അവർക്ക് വേണ്ടി പ്രത്യേക അലവൻസ് ഇനത്തിൽ 4.5 ബില്യൻ ദിനാർ ചെലവഴിച്ചിട്ടുണ്ട്.
അലവൻസ് കൈപ്പറ്റിയവരിൽ വിദ്യാഭ്യാസം കഴിഞ്ഞ് തൊഴിൽ കാത്തിരിക്കുന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പാർലമെന്റിന്റെ ബജറ്റ് കമ്മിറ്റി കണ്ടെത്തി. 5503 പേരാണ് അത്തരത്തിൽ ആനുകൂല്യം കൈപ്പറ്റുന്നത്. സർക്കാർ ജോലി ചെയ്യുന്ന ചിലരും സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവർ എന്ന നിലയിൽ ആനുകൂല്യം പറ്റുന്നുവെന്ന കണ്ടെത്തലുമുണ്ട്.