സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 26 പേർക്ക് പരുക്ക്
Mail This Article
റിയാദ്∙ സൗദിയിലെ അബഹ വിമാനത്താവളത്തിലേക്കു യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈൽ പതിച്ച് ഇന്ത്യക്കാരിയടക്കം 26 പേർക്കു പരുക്കേറ്റു.
വിമാനത്താവളത്തിന്റെ ആഗമനഹാൾ തകർന്നു. സാരമായി പരുക്കേറ്റ 8 പേർ ആശുപത്രിയിൽ ചികിൽസയിലാണ്. നിസ്സാര പരുക്കേറ്റ 18 പേരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ഇറാന്റെ പിന്തുണയോടെയാണ് ആക്രമണമെന്നു അറബ് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി ആരോപിച്ചു.
വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതായും അറിയിച്ചു. സൗദി സ്വദേശികളായ 2 കുട്ടികളും ഓരോ യെമൻ, സൗദി വനിതകളും പരുക്കേറ്റവരിൽ ഉൾപ്പെടും. സൗദിയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള അസീർ പ്രവിശ്യയിലാണ് അബഹ. കഴിഞ്ഞ ദിവസം മേഖലയിലെ ഖമീസ് മുഷൈതിലേക്കു ഹൂതികൾ അയച്ച ബോംബ് ഘടിപ്പിച്ച ഡ്രോണുകൾ സൗദി സുരക്ഷാ സേന നിർവീര്യമാക്കിയിരുന്നു. തെക്കു പടിഞ്ഞാറു ഭാഗത്തുള്ള ജിസാൻ പ്രവിശ്യയിലെ വിമാനത്താവളത്തെ ലക്ഷ്യമാക്കിയും ഡ്രോണുകൾ അയച്ചിരുന്നു.