കോസ്വേയിലൂടെ ദോഹ; ഫീസ് ഈടാക്കും
Mail This Article
കുവൈത്ത് സിറ്റി ∙ ഷെയ്ഖ് ജാബർ കോസ്‌വെയിൽ ദോഹയുമായി ബന്ധിപ്പിക്കുന്ന ഭാഗം ഉപയോഗിക്കുന്ന ട്രക്കുകളിൽനിന്ന് ഫീസ് ഈടാക്കും. ഒരു ടൺ ഭാരത്തിന് ഒരു ദിനാർ നിരക്കിലാകും ഫീസ് എന്ന് പൊതുമരാമത്ത് മന്ത്രി ജിനാൻ റമസാൻ പറഞ്ഞു. അടുത്ത ഞായറാഴ്ച ഫീസ് പ്രാബല്യത്തിൽ വരും. കോസ്‌വേയുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം, പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. ട്രക്കുകൾ കോസ്‌വേയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഭാരം കണക്കാക്കുന്നതിനും ഫീസ് ഈടാക്കുന്നതിനുമുള്ള സംവിധാനം ഉണ്ടായിരിക്കും.
ഫീസ് നൽകാൻ തയാറല്ലാത്ത ട്രക്കുകൾ വടക്കൻ ഭാഗത്തേക്ക് പോകുന്നതിന് കോസ്‌വേക്ക് പകരം 80, 801 റോഡുകൾ ഉപയോഗിക്കണം. കുവൈത്ത് സിറ്റിയിൽനിന്ന് നിർദിഷ്ട സിൽക് സിറ്റിയിലേക്കും ദോഹ ലിങ്കിലേക്കുമായി രണ്ട് ദിശകളിലായാണ് കോസ്‌വേ സ്ഥിതി ചെയ്യുന്നത്. 300 കോടി ദിനാർ ചെലവിൽ പണിത പാലം കഴിഞ്ഞ മാസമാണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. കോസ്‌വേ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളിൽനിന്ന് ഫീസ് ഈടാക്കുന്നതിന് തീരുമാനമൊന്നും ആയിട്ടില്ല.