ഒമാനിൽ ആരോഗ്യ മന്ത്രാലയത്തില്‍ സ്വദേശിവത്കരണം 64 ശതമാനം
Mail This Article
മസ്‌കത്ത് ∙ ഒമാൻ ആരോഗ്യ മന്ത്രാലയത്തില്‍ സ്വദേശിവത്കരണം 64 ശതമാനമാണെന്നും ഡോക്ടര്‍മാരില്‍ 39 ശതമാനവും സ്വദേശികളാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി മജ്‌ലിസ് ശൂറയില്‍ അറിയിച്ചു. ശൂറ ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്‌വലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഗസ്സാനി, ആരോഗ്യ - പരിസ്ഥിതി സമിതി ചെയര്‍മാന്‍ അലി ബിന്‍ ഖല്‍ഫാന്‍ അല്‍ ഖുതൈതി എന്നിവരും സന്നിഹിതരായിരുന്നു.
അതേസമയം, ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവിധ വിഭാഗങ്ങളില്‍ ഒരു വര്‍ഷത്തിനിടെ നൂറ് കണക്കിന് സ്വദേശികള്‍ക്ക് നിയമനം നല്‍കിയത് സ്വദേശിവത്കരണ നിരക്കുയര്‍ത്തി. നൂറ് കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു.
2017 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ 38 ശതമാനവും സ്വദേശികളാണ്. 1990ല്‍ സ്വദേശി ഡോക്ടര്‍മാര്‍ ഒമ്പത് ശതമാനം മാത്രമായിരുന്നു. നഴ്‌സുമാരുടെ എണ്ണം 12 ശതമാനത്തില്‍ നിന്നും 62 ശതമാനമായി ഉയര്‍ന്നു.