ADVERTISEMENT

കൊച്ചി∙ നവംബർ ആറു മുതൽ മാർച്ച് 28 വരെ നവീകരണത്തിനായി കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം പകൽ സമയത്ത് അടച്ചിടുമ്പോൾ കാര്യമായി ബാധിക്കുക ഗൾഫ്, ആഭ്യന്തര യാത്രക്കാരെ. മറ്റു രാജ്യങ്ങളിലേക്കുള്ള സർവീസുകളെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് നെടുമ്പാശേരിയിൽ നിന്ന് നേരിട്ടു സർവീസ് ഇല്ലാത്തതിനാൽ ഇവിടങ്ങളിലേയ്ക്കുള്ള യാത്രക്കാരെ റൺവേ അടച്ചിടൽ ബാധിക്കില്ല. 

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പകൽ സമയത്ത് ആകെ ഏഴു രാജ്യാന്തര സർവീസുകൾ മാത്രമാണുള്ളത്. ഇവയാകട്ടെ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ളതാണ്. പ്രധാനമായും ഷാർജ, ദുബായ്, ദോഹ, അബുദാബി, ജിദ്ദ, മസ്കത്ത്, സലാല, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂർ, കോലലംപൂർ, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പകൽ സമയത്ത് സർവീസ് ഉള്ളത്. ബാക്കിയുള്ളവ ആഭ്യന്തര സർവീസുകളാണ്. യുഎസ്, യൂറോപ്യൻ യാത്രക്കാർ സാധാരണ ഗൾഫ് രാജ്യങ്ങളിൽ നിന്നൊ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നൊ ഉള്ള കണക്ട് ഫ്ലൈറ്റുകളിലാണ് യാത്ര ചെയ്യാറ്. പക്ഷേ, ഈ യാത്രയ്ക്ക് പുതിയ ക്രമീകരണം ബുദ്ധിമുട്ട് സൃഷ്ടിക്കും.

പകൽ സമയത്ത് സർവീസ് നടത്തുന്ന വിമാന കമ്പനികളോട് സമയം ക്രമീകരിക്കുന്നതിന് സിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ രാജ്യാന്തര യാത്രക്കാർക്ക് കാര്യമായ തടസം നേരിടേണ്ടി വരില്ലെന്നാണ് കരുതുന്നത്. അതേസമയം, പകൽ മുംബൈ, ‍ഡൽഹി, ബാംഗ്ലൂർ തുടങ്ങി ആഭ്യന്തര യാത്രകൾ നടത്തുന്ന യാത്രക്കാർക്ക് റൺവെ അടച്ചിടൽ തിരിച്ചടിയാകും. ഇത്രയേറെ വിമാനങ്ങൾ രാത്രി ആറുമുതൽ രാവിലെ പത്തുവരെയുള്ള സമയത്ത് യാത്രാ ക്രമീകരണം പ്രായോഗികമല്ല. മാത്രമല്ല, പകൽ യാത്ര ചെയ്ത് തിരിച്ചെത്തുകയോ, കൊച്ചിയിലെത്തി മടങ്ങുകയൊ ചെയ്യുന്നവരാണ് ആഭ്യന്തരയാത്രക്കാരിൽ ഏറെയും. പ്രത്യേകിച്ചു ബിസിനസ് ആവശ്യങ്ങൾക്ക് യാത്രചെയ്യുന്നവർ. 

Nedumbassery-Airport

നിലവിൽ സിയാലിന്റെ തീരുമാനപ്രകാരം നവംബർ ആറു മുതൽ മാർച്ച് 28 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് റൺവേ അടച്ചിടുക. മൂന്നു പാളികളായി റൺവേ പുനർ നിർമിക്കലാണ് (റീകാർപ്പെറ്റിങ്) ഈ സമയം നടക്കുന്നത്. പകൽ നിർമാണ പ്രവർത്തനങ്ങൾ നടത്തി സന്ധ്യയോടെ റൺവേ വ്യോമഗതാഗതത്തിന് സജ്ജമാക്കും. ഓരോ പത്തു വർഷം കൂടുമ്പോഴും റൺവേ റീകാർപറ്റിങ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദേശം. 1999ൽ പ്രവർത്തനം ആരംഭിച്ച വിമാനത്താവളത്തിന്റെ റൺവേയുടെ ആദ്യ റീകാർപറ്റിങ് 2009ൽ നടത്തിയിരുന്നു. കൂടുതൽ മികവേറിയരീതിയിലായിരിക്കും ഇത്തവണ റൺവേ നവീകരണം നടത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com