സ്വാഗതം, സാംസ്കാരിക ചരിത്രത്തിലേക്ക്
Mail This Article
അബുദാബി ∙ യുഎഇയിലെ ക്രൈസ്തവ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത്, സർ ബനിയാസ് ദ്വീപിൽ കണ്ടെത്തിയ ഏഴാം നൂറ്റാണ്ടിലെ ആശ്രമ ശേഷിപ്പുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. 1400 വർഷം പഴക്കമുള്ള ആശ്രമത്തിന്റെ ശേഷിപ്പുകളാണ് ഇതെന്ന് പുരാവസ്തു വകുപ്പ് അധികൃതർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കെട്ടിടാവശിഷ്ടങ്ങൾ മേൽക്കൂരകെട്ടി സംരക്ഷിച്ച് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. യുഎഇയിൽ കണ്ടെത്തുന്ന ആദ്യ ക്രൈസ്തവ ആശ്രമ ശേഷിപ്പാണിത്. സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വിനോദസഞ്ചാര വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, അണ്ടർ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അബുദാബി സാംസ്കാരിക വിനോദസഞ്ചാര വിഭാഗമാണ് ഇവിടെ സംരക്ഷിക്കുന്നത്. ഇവിടേക്കു പുതിയ റോഡ് നിർമിക്കുകയും പ്രദേശത്തു തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയുടെ സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണു സർബനിയാസ് ദ്വീപിൽ കണ്ടെത്തിയ ആശ്രമ ശേഷിപ്പുകളെന്നതിൽ അഭിമാനിക്കുന്നതായി സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന സംസ്കാരം മേഖലയ്ക്ക് ഉണ്ടായിരുന്നു എന്നതിന് തെളിവുകൂടിയാണിതെന്നും പറഞ്ഞു.
സഹിഷ്ണുതാ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗൾഫ് ചർച്ചസ് ഫെലോഷിപ്പ് നേതാക്കളെ നേരത്തേ ഇവിടെയെത്തിച്ചിരുന്നു. മേഖലയുടെ പൈതൃകം അതേപടി സംരക്ഷിക്കണമെന്ന് രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താന്റെ നിർദേശപ്രകാരമാണ് ഇവ വേർതിരിച്ച് സംരക്ഷിക്കുന്നതെന്ന് അന്നത്തെ സംഘത്തിലുണ്ടായിരുന്ന മലയാളി ജോൺ ഇ. ജോൺ മനോരമയോടു പറഞ്ഞു. അന്നത്തെ സഹിഷ്ണുതാ മന്ത്രി ഷെയ്ഖാ ലുബ്നാ അൽ ഖാസിമിയായിരുന്നു സംഘത്തിന് നേതൃത്വം നൽകിയത്.
കണ്ടെത്തിയത് 1992ൽ
അബുദാബി നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെ സർ ബനിയാസ് ദ്വീപിലാണ് ക്രൈസ്തവ ആശ്രമ ശേഷിപ്പുകൾ കണ്ടെത്തിയത്. അതിപുരാതന ക്രിസ്ത്യൻ വിഭാഗമായ നെസ്റ്റോറിയനുകൾ ചൈനയിലേക്ക് പോകുന്ന വഴി തങ്ങിയിരുന്ന സ്ഥലമാണിതെന്നു കരുതുന്നു. സ്ഥാനവസ്ത്രം ധരിച്ച് പ്രാർഥനയ്ക്കും ധ്യാനത്തിനുമായി ജിവിതം ഉഴിഞ്ഞുവച്ച് ലളിത ജീവിതം നയിക്കുന്നവരാണ് ഇക്കൂട്ടർ. ആശ്രമത്തിൽ പൊതു ശയന മുറിയും ദൈനംദിന ജീവിതത്തിൽ പ്രാർഥനയ്ക്കും മറ്റും ഉപയോഗിച്ചിരുന്ന മുറികളുടെ ശേഷിപ്പുകളുമുണ്ട്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പുരാതന വ്യാപാര പാതയിൽ ഇടത്താവളമായി 100 വർഷത്തോളം ഈ പ്രദേശം ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
ആശ്രമം പിന്നീട് ഇല്ലാതയതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഇസ്‌ലാം മേഖലയിൽ വ്യാപിച്ചതോടെ കൂടുതൽ പേർ മതം മാറിയതോ പ്രദേശത്തുനിന്ന് പോയതോ ആകാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മേഖലയിൽ മുസ്‌ലിംകളും ക്രൈസ്തവരും സമാധാനത്തോടെയും സഹവർതിത്വത്തോടെയുമാണ് കഴിഞ്ഞിരുന്നതെന്നും ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. 1992ലാണ് ദ്വീപിൽ ക്രൈസ്തവ ആശ്രമ ശേഷിപ്പുകൾ കണ്ടെത്തിയത്. സ്ഥലത്തുനിന്ന് കിട്ടിയ മൺപാത്രങ്ങളും ചില്ലുകളും മറ്റും അക്കാലത്തെ വ്യാപാര സൂചനകളിലേക്കു വിരൽ ചൂണ്ടുന്നു. അതുകൊണ്ടുതന്നെ ചരിത്രശേഷിപ്പുകൾ സംരക്ഷിച്ച് പുതുതലമുറയ്ക്ക് പകർന്നു നൽകുകയാണ് യുഎഇ.