അൽഖൂസ് ഖബർസ്ഥാൻ കണ്ണീർക്കടലായി; മലയാളി വിദ്യാർഥിക്ക് യാത്രാമൊഴി
Mail This Article
ദുബായ് ∙ അൽഖൂസ് ഖബർസ്ഥാൻ കണ്ണീർക്കടലായി; കുഞ്ഞു മുഹമ്മദ് ഫർഹാന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ശനിയാഴ്ച രാവിലെ അൽഖൂസ് അൽ മനാർ ഖുർആൻ സെന്ററിന്റെ (മദ്രസ) ബസിൽ ഒറ്റപ്പെട്ട് ശ്വാസംമുട്ടിയും ചൂടേറ്റും ജീവൻ പൊലിഞ്ഞ തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാന്റെ മൃതദേഹം ഒരു നോക്കു കാണാൻ മുഹൈസിന എംബാമിങ് കേന്ദ്രത്തിൽ നൂറുകണക്കിന് പേരെത്തിയിരുന്നു.
മദ്രസ വിദ്യാർഥിയായ മുഹമ്മദ് ഫർഹാന്റെ മരണം യുഎഇയിലെ ഇന്ത്യക്കാർക്കിടയിലും മറ്റും ഞെട്ടലുണ്ടാക്കിയിരുന്നു. മലയാളികൾ കൂടിച്ചേർന്നിടത്തെല്ലാം ഇതു തന്നെയായിരുന്നു സംസാര വിഷയം. രാവിലെ എട്ടിനാണ് ബസ് മദ്രസയിലെത്തിയത്. മറ്റു കുട്ടികളെല്ലാം ബസിൽ നിന്നിറങ്ങിയെങ്കിലും മുഹമ്മദ് ഫർഹാൻ ഫൈസൽ സെന്ററിന് മുൻപിൽ നിർത്തിയിട്ട ബസിൽ ബാക്കിയാവുകയായിരുന്നു. ഇതറിയാതെ കണ്ടക്ടറും ഡ്രൈവറും ബസിന്റെ വാതിൽ പൂട്ടി ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകളോളം ബസിൽ കുടുങ്ങിയ വിദ്യാർഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജനറൽ അതോറിറ്റി ഒാഫ് ഇസ്‌ലാമിക് അഫയേഴ്സിന് കീഴിലുള്ളതാണ് ദുബായിലെ ഖുർആൻ കേന്ദ്രങ്ങൾ. മലയാളികളുടെ മേൽനോട്ടത്തിലാണ് ഖുർആൻ സെന്റർ പ്രവർത്തിക്കുന്നത്. ബസ് ഡ്രൈവറോ, കണ്ടക്ടറോ ഒന്നു ശ്രദ്ധിച്ചാൽ മാത്രം ഒഴിവാക്കാവുന്ന ദുരന്തമാണിതെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. മുൻപും ദുബായിൽ ഇതുപോലെ ബസിൽ കുടുങ്ങി ഒട്ടേറെ കുരുന്നുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.