മുണ്ടയ്ക്കൽ അഗതിമന്ദിരത്തിന് യൂസഫലിയുടെ സ്നേഹസ്പർശം; 25 ലക്ഷം രൂപ കൂടി നൽകി
Mail This Article
കൊല്ലം/അബുദാബി ∙ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മുണ്ടയ്ക്കൽ അഗതിമന്ദിരത്തിന്റെ മുഖം മാറുന്നു. പരിമിതമായ സൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിയിരുന്ന അഗതിമന്ദിരത്തിന്റെ ദുരിതം മാറി. ദുരിതപൂർണമായ ജീവിതസാഹര്യങ്ങൾ പത്ര-ദൃശ്യങ്ങളിലുടെ അറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സഹായഹസ്തവുമായി വരികയായിരുന്നു.
ഇതുവരെ എം.എ.യൂസഫലിയുടെ 75 ലക്ഷം രൂപയുടെ സഹായമെത്തി. ആദ്യവർഷം 25 ലക്ഷം അനുവദിച്ചു. ആ വർഷം തന്നെ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുവാനും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ശുചിമുറികൾ നിർമിച്ചു. കൂടാതെ അന്തേവാസികൾക്ക് ഭക്ഷണം നൽകാനും പണം ചിലവഴിച്ചു.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മാറ്റുവാൻ കഴിഞ്ഞ വർഷം 25 ലക്ഷം കൂടി നൽകി. ഈ തുക ഉപയോഗിച്ച് അഗതിമന്ദിരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വരികയാണ്.
നിലവിൽ ഇവിടെ താമസിക്കുന്ന 114 അന്തേവാസികൾക്കും കിടക്കാൻ കട്ടിലും സ്ത്രീകൾക്കും പുരുഷൻമാർക്കും ഭക്ഷണം കഴിക്കൻ ഹാളും ഒരുക്കി. ബാക്കിയുള്ള നിർമ്മാണ പ്രവർത്തികൾക്ക് കൂടി കഴിഞ്ഞ ദിവസം 25 ലക്ഷം കൂടി കൈമാറി. ലുലു ഗ്രൂപ്പ് റീജിനൽ ഡയറക്ടർ ജോഷി സന്ദാനന്ദൻ, പൂവർഹോം സൊസൈറ്റി സെക്രട്ടറി ഡോ. ഡി.ശ്രീകുമാറിനും 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.