സൗദിയിൽ ഈ വർഷം 200 കോടി റിയാലിന്റെ സ്വകാര്യവൽക്കരണം
Mail This Article
റിയാദ് ∙ ഈ വർഷം 200 കോടി റിയാലിന്റെ സ്വകാര്യവൽക്കരണ പദ്ധതി നടപ്പാക്കുമെന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. സൗദി വിഷൻ 2030ൻറെ ഭാഗമായുള്ള പദ്ധതിയിലൂടെ എണ്ണയിതര വരുമാനം വർധിപ്പിക്കാനും കൂടുതൽ സ്വദേശികൾക്ക് ജോലി നൽകാനും സാധിക്കുമെന്ന് വിലയിരുത്തുന്നു.
മഴവെള്ള സംഭരണം, ആരോഗ്യം, ഷിപ്പിങ് മേഖലകളിലാണ് ആദ്യഘട്ടത്തിൽ സ്വകാര്യവൽക്കരണം നടപ്പാക്കുക. അടുത്ത വർഷം വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ 100 കോടിയുടെ സ്വകാര്യവൽക്കരണം ഉണ്ടാകുമെന്നും സൂചിപ്പിച്ചു. തുടർന്ന കായിക മേഖലയുൾപ്പെടെ സ്വകാര്യ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2020ൽ 3500 മുതൽ 4000 കോടി റിയാൽ വരുമാനമാണു സ്വകാര്യവൽക്കരണത്തിലൂടെ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം അവസാനം സൗദി അരാംകൊയുടെ ഓഹരി പൊതു വിപണിയിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൂചിപ്പിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സാവ്രൻ വെൽത്ത് ഫണ്ട് നിർണായക പങ്കുവഹിക്കുന്നതായും ഇതിന്റെ ആസ്തി 2 വർഷത്തിനകം ഒരു ട്രില്ല്യൺ റിയാലായി വർധിക്കുമെന്നും പറഞ്ഞു.