ADVERTISEMENT

ദോഹ∙ വേനൽചൂട് കനത്തു തുടങ്ങി. പിന്നാലെ വേനൽക്കാല രോഗങ്ങളുടെ വരവായിരിക്കും. അതിനു മുൻപേ ശരീരം സംരക്ഷിക്കാൻ കുറച്ച് മുൻകരുതലുകൾ വേണം. റേഡിയേഷൻ കൂടിയ അൾട്രാ വയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കുമ്പോഴാണ് രോഗങ്ങളെത്തുന്നത്. താപനില ഉയരുമ്പോഴാണ് സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് റേഡിയേഷൻ കൂടുക. ആവശ്യത്തിന് കരുതലും ശ്രദ്ധയും മതി വേനൽകാല രോഗങ്ങളെ പ്രതിരോധിക്കാൻ.

വെളളം കുടിച്ച് പ്രതിരോധിക്കാം

ചൂടായാലും തണുപ്പായാലും രോഗപ്രതിരോധത്തിന് ഏറ്റവും മികച്ച മാർഗമായി ആരോഗ്യ വിദഗ്ധർ പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. പനി, ചുമ, തൊണ്ട വേദന, ചെങ്കണ്ണ്, തലവേദന, അമിതമായ തളർച്ച, ക്ഷീണം, വൃക്ക രോഗങ്ങൾ, അലർജി ഇവയൊക്കെയാണ് ചൂടുകാലത്തെ രോഗങ്ങളിൽ ചിലത്. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗമുള്ളവരിൽ രോഗ സാധ്യത കൂടുതലായതിനാൽ ശ്രദ്ധയും കൂടുതൽ വേണം. രോഗലക്ഷണങ്ങൾക്ക് കാത്തു നിൽക്കാതെ ധാരാളം വെള്ളം കുടിക്കണം. പൈപ്പ് വെള്ളം ഒഴിവാക്കാം. ശുദ്ധമായ മിനറൽ വാട്ടർ തന്നെ കുടിക്കണം. വെള്ളം കുടിച്ചാൽ മാത്രം പോര. ആവശ്യത്തിന് വിശ്രമവും ശരിയായ ഉറക്കവും അനിവാര്യം. എന്നിട്ടും ക്ഷീണത്തിന് കുറവില്ലെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടണം. അലർജി ആസ്തമയ്ക്ക് കാരണമാകുമെന്നതിനാൽ അലർജിക്ക് അടിയന്തര ചികിത്സ തേടണം. അലർജിയുള്ളവർ ജാഗ്രത പുലർത്തുകയും വേണം.

മൂത്രാശയ കല്ല് ഒഴിവാക്കാം

വേനലിൽ പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മൂത്രാശയത്തിലെ കല്ല്. ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെയാണ് പ്രതിരോധ മാർഗം. കാലാവസ്ഥയിലെ മാറ്റവും സമയം തെറ്റിയുള്ള ആഹാരവുമൊക്കെയാണ് ഇതിനു കാരണം. ചെറിയ വയറു വേദന അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. ചികിത്സ വൈകുന്നത് രോഗത്തിന്റെ കാഠിന്യം കൂട്ടും. തുറസിടങ്ങളിൽ ജോലി ചെയ്യുന്നവർ കൂടുതൽ വിയർക്കുമ്പോൾ മൂത്രത്തിന്റെ അളവ് കുറയും. ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും മൂത്രത്തിൽ കല്ലിന് കാരണമാണ്. വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ മൂത്രത്തിൽ പഴുപ്പും തടയാം. ഒപ്പം ഭക്ഷണത്തിലും ശ്രദ്ധ വേണം. ഉപ്പിന്റെ അളവ് കുറയ്ക്കാം. ചായ, തക്കാളി, കാബേജ് എന്നിവ ഒഴിവാക്കണം. കൊഴുപ്പും മധുരവും നിയന്ത്രിക്കണം. രണ്ടര ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാൻ ശ്രദ്ധിക്കണം.

കണ്ണിനും വേണം കരുതൽ

വെള്ളം കുടിക്കുന്നതിലും ആഹാര ക്രമത്തിലും മാത്രം ശ്രദ്ധിച്ചാൽ പോര. കണ്ണിനും അൽപം കാര്യമായ ശ്രദ്ധ നൽകണം. ചൂട് കൂടുമ്പോഴുണ്ടാകുന്ന ചെങ്കണ്ണ് അസഹനീയമായ അവസ്ഥയാണ്. കണ്ണിനുള്ളിലെ നേർത്തപടലത്തിൽ നീർവീക്കവും വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. രാവിലെയും വൈകിട്ടും കണ്ണ് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളമോ ശുദ്ധജലമോ  ഉപയോഗിച്ച് വേണം കഴുകാൻ. അസ്വസ്ഥത തോന്നിയാൽ വേഗം കണ്ണ് ശുദ്ധജലത്തിൽ കഴുകുക. ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുകയും വേണം. 

അമിതമാകേണ്ട 

വേനലിൽ നിന്നും രക്ഷപ്പെടാൻ ജ്യൂസും പഴവർഗങ്ങളും കാര്യമായി തന്നെ കഴിക്കുന്നവരാണ് ഒട്ടുമിക്കവരും. പക്ഷേ, ഇവയൊന്നും അമിതമാകരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.  ഇറച്ചി അധികം കഴിക്കുന്നതും നിയന്ത്രിക്കണം. 

അമിതമായി ഇവയെല്ലാം കഴിച്ചാൽ യൂറിക് ആസിഡിന്റെ അളവ് കൂടും. യൂറിക് ആസിഡ് മൂത്രത്തിൽ കല്ലിനും കാരണമാകും. ശീതള പാനീയങ്ങളും ജ്യൂസും നിയന്ത്രിച്ച് പകരം ശുദ്ധജലം കുടിക്കണം. ചൂടുകാലത്ത് കൃത്യമായ ആരോഗ്യക്രമം പാലിക്കണം. പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം ആവാം. 

സ്വയം ചികിത്സ അപകടം 

പ്രവാസികളിൽ ഭൂരിഭാഗം പേരും സ്വയം ചികിത്സകരാണ്. ആശുപത്രിയിൽ പോകാനുള്ള മടിയാണ് ഇതിന് കാരണം. തലവേദനയും ക്ഷീണവും ഒക്കെ അനുഭവപ്പെട്ടാൽ വേദനസംഹാരികളെ ആശ്രയിക്കരുത്. ഇത്തരം സ്വയം ചികിത്സ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന ഓർമ വേണം. ചെറിയ അസ്വസ്ഥതകൾ വന്നാൽ പോലും ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് ഉത്തമം. 

വസ്ത്രധാരണത്തിലും വേണം ശ്രദ്ധ 

വേനൽക്കാലത്ത് ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കടുത്ത നിറങ്ങളും വേണ്ട. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങൾ തന്നെയാണ് ശരീരത്തിന് സംരക്ഷണം ഉറപ്പാക്കുന്നത്. ഇറുകിയ വസ്ത്രങ്ങൾ അലർജിക്കും കാരണമാകും. പൊടിക്കാറ്റ് ഉള്ളപ്പോൾ മാസ്‌ക് അല്ലെങ്കിൽ തുണി ഉപയോഗിച്ച് മുഖവും ചെവിയുമെല്ലാം മൂടി വേണം പുറത്തിറങ്ങാൻ. 

ശ്രദ്ധിക്കാൻ

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഴിവാക്കണം.

ചർമ രോഗങ്ങൾ ഒഴിവാക്കാൻ മോയ്‌സ്ചറൈസിങ് ക്രീമുകൾ ഉപയോഗിക്കാം.

വീട്ടിനുള്ളിൽ പൊടി കയറാതെ ശ്രദ്ധിച്ചാൽ അലർജി ഒഴിവാക്കാം.

* ഉച്ചവെയിലിൽ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുത്.

* പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണക്രമം വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com