ജീവനാണ് എന്റെ അമ്മ; അമ്മയുടെ വൃക്കയുമായി മുഹമ്മദ് ജീവിതത്തിലേക്ക്
Mail This Article
ദോഹ ∙ അമ്മ നൽകിയ വൃക്കയുമായി 5 വയസ്സുകാരൻ മുഹമ്മദ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. സിദ്ര മെഡിസിനും ഹമദ് മെഡിക്കൽ കോർപറേഷനും ചേർന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരം. അമ്മയും മകനും ആരോഗ്യവാന്മാരാണെന്ന് ആശുപത്രി അധികൃതർ. ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്നും സിദ്ര മെഡിസിനിൽ ഇതാദ്യമായാണ് അവയവമാറ്റം നടത്തുന്നത്. ഗുരുതരമായി വൃക്ക തകരാർ സംഭവിച്ച മുഹമ്മദ് ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മകന് ജീവൻ തിരിച്ച് നൽകിയത് അമ്മ റബാബ് അബ്ദുൾ സലാമാണ്.
മുഹമ്മദിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സിദ്രയിലെ യൂറോളജി ചീഫ് പ്രൊഫ.പിപ്പി സാല്ലിയും പീഡിയാട്രിക് യൂറോളജിസ്റ്റ് ഡോ.ബ്രൂണോ ലെസ്‌ലി, എച്ച്എംസിയിലെ അവയവമാറ്റിവയ്ക്കൽ വിദഗ്ധരായ ഡോ.ഒമർ അലി, പ്രൊഫ.ബെർണാഡ് ജോനാസ് വാഡ്‌സ്‌ട്രോം എന്നിവരാണ്. 11 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ 25നാണ് മുഹമ്മദ് അമ്മയുമായി വീട്ടിലേക്ക് മടങ്ങിയത്. സുഡാൻ സ്വദേശികളാണ് മുഹമ്മദിന്റെ കുടുംബം. 3 വയസ്സ് മുതൽ വൃക്ക തകരാർ സംഭവിച്ച മുഹമ്മദ് എച്ച്എംസിയിൽ ഡയാലിസിസ് നടത്തുകയായിരുന്നു.