പെരുമഴക്കാലത്തിലേക്ക് സലാല; ഖരീഫ് ഫെസ്റ്റ് 21 മുതൽ
Mail This Article
സലാല ∙ സലാലയിലെ ഏറ്റവും വലിയ ടൂറിസം മേളയായ ഖരീഫ് (മൺസൂൺ) ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 21 മുതൽ സെപ്റ്റംബർ 21 വരെ നീളുന്ന മേളയിലേക്ക് ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ പ്രവഹിക്കും. എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ദോഫാർ പൊലീസ് മേധാവി ബ്രിഗേഡിയർ മൊഹ്സിൻ ബിൻ അഹമ്മദ് അൽ അബ്രി പറഞ്ഞു. സന്ദർശകർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.
ബീച്ചുകൾ, മലകൾ, കാട്ടുപൂക്കൾ വിടർന്ന താഴ്‌വാരങ്ങൾ, ഗുഹകൾ, അരുവികൾ, തടാകങ്ങൾ, ചരിത്ര-പൈതൃക മേഖലകൾ എന്നിവ സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിനെ ആകർഷകമാക്കുന്നു. ദൽകൂത്ത്, മിർബാത് വിലായത്തുകളും മേളയുടെ ഭാഗമാകും. വിവിധ ഉൽപന്നങ്ങളുടെ വിപണന മേള ദോഫാർ മേഖലയിലെ വിവിധ ഭാഗങ്ങളിലായി നടക്കും. കലാ-കായിക മത്സരങ്ങളും ഇതോടനുബന്ധിച്ചുണ്ട്. കൊടുംചൂടിൽ ഗൾഫ് മേഖല ഉരുകുമ്പോഴാണ് സലാലയിലെ പെരുമഴക്കാലം.