ഭർത്താവിന്റെ മൊബൈൽ സംഭാഷണം ഭർതൃ മാതാവിന് അയച്ചുകൊടുത്തു; വൻ പിഴ ലഭിക്കാമെന്ന് നിയമവിദഗ്ധർ
Mail This Article
റാസൽഖൈമ ∙ യുഎഇയിൽ ടെലിഫോൺ സംസാരം റിക്കോർഡ് ചെയ്താൽ ഒന്നര ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും 6 മാസം വരെ തടവും ലഭിക്കാമെന്നു നിയമവിദഗ്ധർ. സുഹൃത്തുക്കളും ബന്ധുക്കളും മൊബൈൽ വിളിക്കുന്നതു റിക്കോർഡ് ചെയ്യുന്നതു വരെ യുഎഇ ഫെഡറൽ നിയമപ്രകാരം കുറ്റകരമാണ്. ഏഷ്യക്കാരിയായ യുവതി ഭർത്താവിന്റെ മൊബൈൽ സംഭാഷണം രേഖപ്പെടുത്തി ഭർതൃ മാതാവിന് അയച്ചുകൊടുത്ത കേസ് പരാമർശിച്ചാണ് യുഎഇയിലെ നിയമ വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്. ഭർത്താവിന്റെ സ്വഭാവം അമ്മയെ അറിയിക്കാനും ശബ്ദം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഇപ്രകാരം ചെയ്തത്.
അതേസമയം, വ്യക്തിയെ അറിയിച്ചശേഷം ശബ്ദം റിക്കോർഡ് ചെയ്യുന്നതു തെറ്റല്ല. 2012ലെ ഐടി നിയമം അഞ്ചാം നമ്പർ പ്രകാരമാണ് നിയമ ലംഘനത്തിനുള്ള ശിക്ഷ. സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റമായി കാണുന്ന കേസിന്റെ പരിധിയിൽ സംഭാഷണം ചോർത്തുക, സംഭാഷണങ്ങൾ രേഖപ്പെടുത്തുക, പ്രചരിപ്പിക്കുക, ദൃശ്യ, ശ്രാവ്യ ശകലങ്ങൾ കൈമാറ്റം ചെയ്യുക തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യുഎഇ അഭിഭാഷക സമിതി തലവൻ സായിദ് അൽ ശാംസി അറിയിച്ചു. ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ വഴി റെക്കോർഡ് ചെയ്തവ പ്രചരിപ്പിക്കുന്നവർ രണ്ട് കേസുകളിൽ ശിക്ഷ നേരിടേണ്ടി വരും. കേസുകളുടെയോ മറ്റോ ആവശ്യത്തിനു ദൃശ്യ, ശ്രാവ്യ ക്ലിപ്പുകൾ എടുക്കുന്നതിന് പ്രോസിക്യൂഷൻ അനുമതിയും ആവശ്യമാണ്.