ഖത്തറിന്റെ നന്മമനസ്സ്; ഫാറൂഖ് ഇനി നാടിന്റെ കരുതലിലേക്ക്
Mail This Article
ദോഹ ∙ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് മണ്ണാർക്കാട് കാരകുർശി സ്വദേശി ഉമറുൽ ഫാറൂഖിനെ (23) തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി. നിർമാണ കമ്പനിയിലെ ജോലിക്കിടെ സിമന്റ് ബ്ലോക് തലയിൽ വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഒരു വർഷം മുൻപാണു ഫാറൂഖ് ഖത്തറിലെത്തിയത്.
അപകടത്തെ തുടർന്ന് ശരീരത്തിന്റെ ചലനശേഷിയും ബോധവും നഷ്ടപ്പെട്ട് ഏതാനും മാസങ്ങളായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രവാസി സംഘടനയായ കൾചറൽ ഫോറത്തിന്റെ ജനസേവന വിഭാഗത്തിന്റെ ഇടപെടലാണു ഫാറൂഖിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നത് സഹായകമായത്. നാട്ടിൽ നിന്നെത്തിയ ഫാറൂഖിന്റെ ജേഷ്ഠൻ അബ്ദുസലാമും ഹമദ് ആശുപത്രിയിൽ നിന്നുള്ള നഴ്‌സും ഫാറൂഖിനൊപ്പമുണ്ട്. തുടർ ചികിത്സയിലൂടെ ഫാറൂഖിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഫാറൂഖിന് ഇൻഷുറൻസ് കമ്പനിയിൽ നിന്നു നഷ്ടപരിഹാരം നേടികൊടുത്തതും ജോലി ചെയ്തിരുന്ന കമ്പനിയുടെ സഹായത്തോടെ ജേഷ്ഠനെ ദോഹയിലേക്ക് കൊണ്ടുവന്നതും കൾചറൽ ഫോറത്തിന്റെ ഇടപെടലിലൂടെയിരുന്നു. ഫാറൂഖിന്റെ പിതാവ് കുഞ്ഞമ്മദിനും ദോഹയിലെത്തി മകനെ കാണാൻ കൾചറൽ ഫോറം സൗകര്യമൊരുക്കിയിരുന്നു. മാപ്പ് ഖത്തറിന്റെ നേതൃത്വത്തിൽ ഫാറൂഖിന്റെ കുടുംബത്തിന് പ്രതിമാസം നിശ്ചിത തുക സാമ്പത്തിക സഹായവും നൽകുന്നുണ്ടെന്ന് മാപ്പ് ഖത്തർ പ്രസിഡന്റ് ഹൈദരലി പറഞ്ഞു.
കൾചറൽ ഫോറം ജനറൽ സെക്രട്ടറി സി. സാദിഖലി, ജനസേവന വിഭാഗം ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി, ജനസേവന വിഭാഗം പ്രവർത്തകരായ അലി മാഹി, ഫാസിൽ കണ്ണൂർ, സൈനുദ്ദീൻ നാദാപുരം, കൾചറൽ ഫോറം പാലക്കാട് ജില്ലാ ഭാരവാഹികളായ ഷെരീഫ് ആലത്തൂർ, മുഹ്‌സിൻ, മുഹമ്മദലി, ജലീൽ എന്നിവരാണ് ഫാറൂഖിന് കൈത്താങ്ങായത്.
നിർമാണ കമ്പനിയിലെ ജോലിക്കിടെ സിമന്റ് ബ്ലോക് തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ശരീരത്തിന്റെ ചലനശേഷിയും ബോധവും നഷ്ടപ്പെട്ട് ഏതാനും മാസങ്ങളായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രവാസി സംഘടനയായ കൾചറൽ ഫോറത്തിന്റെ ജനസേവന വിഭാഗത്തിന്റെ ഇടപെടലാണു ഫാറൂഖിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നത് സഹായകമായത്.