തൊഴിലാളികൾക്ക് ‘തണലേകി’ ഷാർജ ആരോഗ്യ മന്ത്രാലയം
Mail This Article
ഷാർജ ∙ തൊഴിലാളികൾക്ക് ‘തണലേകി’ ഷാർജ ആരോഗ്യമന്ത്രാലയം ക്യാംപെയ്ൻ തുടങ്ങി. മുവൈല റോഡിനടുത്തുള്ള പുതിയ പള്ളിയിൽ ഉദ്ഘാടനം നടന്നു.
വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ഡോക്ടർമാർ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. ആയിരത്തോളം തൊഴിലാളികൾ പങ്കെടുത്തു. 'നിങ്ങളുടെ ആരോഗ്യസുരക്ഷ ഞങ്ങളുടെ ലക്ഷ്യം' എന്ന പ്രമേയത്തിലാണ് പരിപാടികൾ.
തൊഴിൽ സമയത്തു ചൂടിനെ നേരിടേണ്ടതെങ്ങനെയെന്നു തൊഴിലാളികളെ ബോധവൽകരിക്കുകയും ആരോഗ്യ പരിശോധന നടത്തുകയും ചെയ്തു. ആവശ്യമുള്ളവർക്ക് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കും. സൗജന്യ മരുന്ന് വിതരണവുമുണ്ടായിരുന്നു.
8 മുതൽ 10 മണിക്കൂർ വരെ തണുപ്പ് നിലനിൽക്കുന്ന മൂടുപടം, തൊപ്പി, വെള്ളം, പഴങ്ങൾ, ശീതള പാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. ഷാർജ ടിവി കേന്ദ്രത്തിനടുത്തു നടന്ന ക്യാംപയ്നിൽ അഞ്ഞൂറിലേറെ തൊഴിലാളികൾ പങ്കെടുത്തു.
ഇന്നു ഷാർജ ചാരിറ്റി കേന്ദ്രം, ഷാർജ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും സമാപന ദിവസമായ നാളെ ഷാർജ സിറ്റി സെന്ററിനടുത്തും ക്യാംപെയ്ൻ നടക്കും. 500 തൊഴിലാളികൾ വീതം പങ്കെടുക്കും.
ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിറ്റി, ഷാർജ മുനിസിപ്പാലിറ്റി, പൊലീസ്, ചാരിറ്റി ഇന്റർനാഷനൽ, റെഡ് ക്രസന്റ്, കോഓപ്പറേറ്റീവ് സൊസൈറ്റി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവയും ക്യാംപെയ്നുമായി സഹകരിക്കുന്നുണ്ട്. മലയാള മനോരമയും ഷാർജ ടിവിയുമാണ് മാധ്യമ പാർട്ണർമാർ.