ADVERTISEMENT

റിയാദ് ∙ സൗദിയിലെ അബഹ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റവരിൽ മലയാളിയും. മലപ്പുറം പാണ്ടിക്കാട് എടയാറ്റൂർ പാച്ചത്തുപാറയിലെ പാലത്തിങ്ങൽ സെയ്താലിക്കാണു ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ സിറിയൻ പൗരൻ മരിച്ചു. 2 കുട്ടികളും 3 സ്ത്രീകളും അടക്കം 21 പേർക്ക് പരുക്കേറ്റു. സെയ്താലിയുടെ പരുക്ക് ഗുരുതരമല്ല.

പരുക്കേറ്റവരിൽ 13 സൗദി പൗരന്മാരും, 2 ബംഗ്ലദേശ് വംശജരും, 2 ഈജിപ്ത് സ്വദേശികളുമുണ്ട്. സ്വദേശികളും വിദേശികളുമടക്കം യാത്രചെയ്യുന്ന വിമാനത്താവളമാണ് ഹൂതികൾ തുടർച്ചയായി ആക്രമിക്കുന്നത്. ഈ മാസം 12 ന് ആക്രമണത്തിൽ 26 പേർക്കു പരുക്കേറ്റിരുന്നു. ഇതേസമയം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ലാൻഡ് ചെയ്ത് പാർക്കിങ് ബേയിലേക്കു നീങ്ങുന്ന വിമാനത്തെ ലക്ഷ്യമാക്കി അയച്ച സ്ഫോടക വസ്തുഘടിപ്പിച്ച ഡ്രോൺ വിമാനത്താവളത്തിന് മുന്നിലെ റസ്റ്ററന്റിനു സമീപമാണു പതിച്ചത്.

ഏതാനും വാഹനങ്ങൾക്ക് കേടുപാടുണ്ടായി. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തുന്ന ആക്രമണത്തിനെതിരെ അവരുടെ കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് സൗദി നേതൃത്വം നൽകുന്ന സഖ്യസേന അറിയിച്ചു. ആക്രമണത്തിൽ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അപലപിച്ചു.

കൺമുന്നിൽ പറന്നിറങ്ങി തീഗോളം

അബഹ ∙ കൺമുന്നിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഞെട്ടലിൽനിന്ന് മുക്തമാകാതെ മലയാളി യുവാവും കുടുംബം. അബഹയിൽ 10 വർഷമായി സ്റ്റുഡിയോ ഫോട്ടോഗ്രാഫറാണ് ആക്രമണത്തിൽ പരുക്കേറ്റ സെയ്ദാലി. 2 മാസം മുൻപാണ് കുടുംബത്തെ സന്ദർശക വീസയിൽ കൊണ്ടുവന്നത്. സ്‌കൂൾ തുറന്നതിനാൽ മൂത്ത മകൻ അമൻ മുഹമ്മദിനെ നാട്ടിലേക്ക് അയയ്ക്കാനാണു സെയ്ദാലിയും ഭാര്യ ഖൗലത്തും മക്കളായ ആശിൻ മഹ്മൂദും അയാൻ അഹമ്മദും വിമാനത്താവളത്തിൽ എത്തിയത്.

ഞായറാഴ്ച രാത്രി 9.20ന് അബഹയിൽനിന്ന് ജിദ്ദ വഴി കോഴിക്കാട്ടേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ മകനെ യാത്രയാക്കിയ ശേഷം 4 പേരും ടെർമിനലിൽനിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ദുരന്തം. പറന്നുവന്ന ഡ്രോൺ ഏതാണ്ട് 15 മീറ്റർ ഉയരത്തിൽ വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ച് തീഗോളമായത് കൺമുന്നിൽ. ഒരു കുട്ടിയെ താനും മറ്റൊരു കുട്ടിയ ഭാര്യയും കയ്യിലെടുത്ത് പ്രാണരക്ഷാർഥം ടെർമിനലിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും അപ്പോഴേക്കും പരുക്കേറ്റതായും സെയ്ദാലി പറഞ്ഞു.

സെയ്ദാലിയുടെ ഇടത് നെഞ്ചിനാണു പരുക്കേറ്റത്. ഖൌലത്തിന്റെ ഇടത് കാലിനും ചെറിയ പരുക്കുണ്ട്. വസ്ത്രത്തിന്റെ പല ഭാഗങ്ങളും കീറിയിരുന്നു. പേടിച്ചരണ്ട കുട്ടികൾ ഛർദ്ദിക്കുകയും ചെയ്തു. ഉടൻ പരുക്കേറ്റവരോടൊപ്പം ഇവരെയും സൗദി ജർമൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൻറെ ഞെട്ടലിൽനിന്ന് കുട്ടികളും മോചിതരായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com