ഹിമാചൽ പ്രദേശിലേക്കും ലുലു
Mail This Article
അബുദാബി ∙ വ്യവസായ ശൃംഖല ഹിമാചൽപ്രദേശിലേക്കു വ്യാപിപ്പിക്കാൻ ലുലു ഗ്രൂപ്പ്. തുടക്കത്തിൽ ഭക്ഷ്യ സംസ്കരണം, റീട്ടെയിൽ തുടങ്ങിയ മേഖലകളിലായിരിക്കും നിക്ഷേപം. പിന്നീട് ഷോപ്പിങ് മാൾ അടക്കം മറ്റു മേഖലകളിലേക്കു വ്യാപിപ്പിക്കും. 4 ദിവസത്തെ യുഎഇ സന്ദർശനത്തിന് യുഎഇയിൽ എത്തിയ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഉന്നത തല സംഘവും പങ്കെടുത്തു. ഹിമാചൽപ്രദേശിൽ വിനോദ സഞ്ചാരം, ഭക്ഷ്യ സംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ സാധ്യതകളുണ്ടെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. നിക്ഷേപകർക്ക് പൂർണ പിന്തുണയും ഉറപ്പുനൽകി.
ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. വ്യവസായ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിശദ ചർച്ചകൾക്കായി ലുലു ഗ്രൂപ്പ് ഉന്നത തല സംഘം വൈകാതെ ഹിമാചൽപ്രദേശ് സന്ദർശിക്കുമെന്ന് യൂസഫലി പറഞ്ഞു. നവംബറിൽ ഹിമാചൽപ്രദേശിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ എം.എ.യൂസഫലിയെ മുഖ്യമന്ത്രി ക്ഷണിച്ചു. അബുദാബി മുഷ്‌രിഫ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചു. വ്യവസായ മന്ത്രി ബിക്രംസിങ്, അഡിഷനൽ ചീഫ് സെക്രട്ടറിമാരായ രാം സുബാഗ് സിങ്, മനോജ് കുമാർ, വ്യവസായ വകുപ്പ് ഡയറക്ടർ ഹൻസ് രാജ് ശർമ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.