സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ ശ്രമം: 10 വർഷത്തെ തടവ് ശരിവച്ച് കോടതി
Mail This Article
അബുദാബി ∙ സഹപ്രവർത്തകനെ താമസ സ്ഥലത്തു കുത്തിപ്പരുക്കേൽപിച്ച ഏഷ്യക്കാരനു 10 വർഷം തടവും 1 ലക്ഷം ദിർഹം പിഴയും ശിക്ഷ നൽകാനുള്ള വിധി സുപ്രീം കോടതി ശരിവച്ചു. നിർമാണ കമ്പനി തൊഴിലാളിക്കെതിരെയാണ് വിധി. കൊല്ലുക എന്ന ലക്ഷ്യത്തോടെ സഹപ്രവർത്തകനെ കുത്തിപ്പരുക്കേൽപിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. പ്രതിയിൽനിന്ന് ഈടാക്കുന്ന 1 ലക്ഷം ദിർഹം ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു.
ഈ സമയത്ത് മുറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൃത്യത്തിനു ശേഷം സ്ഥലത്തുനിന്ന് മുങ്ങാൻ ശ്രമിച്ച പ്രതിയെ ക്യാംപിലെ മറ്റു തൊഴിലാളികൾ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. വയറിന് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞയാൾ ചികിത്സയിലൂടെ സുഖം പ്രാപിച്ചു.കോടതിയിൽ കുറ്റം സമ്മതിച്ച പ്രതി കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നു പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നായിരുന്നു വാദം. പ്രാഥമിക കോടതിയും ക്രിമിനൽ കോടതിയും വിധിച്ച ശിക്ഷയ്ക്കെതിരെയാണു പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.