റെയിൽ കുതിപ്പ് ദുബായിലേക്ക്; ഇത്തിഹാദ് റെയിൽ ദുബായിലേക്ക് നീട്ടാനുള്ള കരാറിന് അംഗീകാരം
Mail This Article
അബുദാബി ∙ ഇത്തിഹാദ് റെയിൽ തലസ്ഥാനത്തുനിന്നു ദുബായിലേക്ക്. അബുദാബി-ദുബായ് റെയിൽവേ ട്രാക്ക് യാഥാർഥ്യമാക്കുന്നതിനുള്ള കരാറിന് അംഗീകാരമായി. 2016ൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ച ഇത്തിഹാദ് റെയിലിലൂടെ അൽദഫ്റയിലെ ഹബ്ഷാനിൽനിന്ന് റുവൈസ് പോർട്ടിലേക്ക് പ്രതിദിന ചരക്കുഗതാഗത സർവീസ് നടത്തിവരുന്നു.
രണ്ടാംഘട്ട പദ്ധതിയിലെ പാക്കേജ് ബി, സി എന്നിവയ്ക്കുള്ള 440 കോടി ദിർഹത്തിന്റെ കരാറിനാണ് അംഗീകാരമായത്. 216 കിലോമീറ്റർ ദൈർഘ്യമുള്ളതാണു പാക്കേജ് ബി. പാക്കേജ് സി 94 കിലോമീറ്ററും ദൈർഘ്യമുള്ളതും. ഖലീഫ തുറമുഖം, ഖലീഫ ഇൻഡസ്ട്രിയൽ സിറ്റി, ജബൽഅലി തുറമുഖം എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ നഗരങ്ങളെയും തുറമുഖങ്ങളെയും ഈ ഘട്ടത്തിൽ ബന്ധിപ്പിക്കും. കെട്ടിടങ്ങൾ, പാലങ്ങൾ, ടണലുകൾ, പാതയ്ക്കു കുറുകെ മൃഗങ്ങൾക്കു പോകാനുള്ള സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതുസംബന്ധിച്ച കരാറിൽ ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലകും ചൈന റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി വക്താവ് വാങ് ജിൻസോങും ഗന്തൂത് ട്രാൻസ്പോർട്ട് ആൻഡ് ജനറൽ കോൺട്രാക്ടിങ് ചെയർമാൻ അലി മുഹമ്മദ് സാദിഖ് അൽ ബലൂഷിയും ഒപ്പുവച്ചു. 310 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട പാതകളുടെയും അനുബന്ധ നിർമാണ പ്രവർത്തനങ്ങളുടെയും കരാറുകൾക്ക് ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് അംഗീകാരം നൽകി. ഗന്തൂത് ട്രാൻസ്പോർട്ടിങ് കമ്പനി ചെയർമാൻ അലി അൽ ബലൂഷി, ചൈന റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി വൈസ് പ്രസിഡന്റ് വാങ് വെഷോങ് എന്നിവരും സാന്നിഹിരതരായിരുന്നു.
ഇത്തിഹാദ് ട്രെയിൻ ഈ വഴി
റുവൈസിൽ നിന്നു സൗദി അതിർത്തിയിലുള്ള ഗുവൈഫാത് വരെയുള്ള പാതയാണ് പാക്കേജ് എ. 139 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാത 150 കോടി ദിർഹം ചെലവിലാണ് പുരോഗമിച്ചുവരുന്നത്. റുവൈസ് മുതൽ ഫുജൈറ തുറമുഖം വരെയുള്ള 605 കിലോമീറ്റർ ഉൾപെടുന്ന രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമാണ് പാക്കേജ് ബിയും സിയും. ഖോർഫക്കാൻ തുറമുഖം, ഫുജൈറ തുറമുഖം എന്നീ തന്ത്രപ്രധാന മേഖലകൾ അടുത്ത ഘട്ടത്തിൽ ബന്ധിപ്പിക്കും. 1200 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ജിസിസി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. തുടക്കത്തിൽ ചരക്കുഗതാഗത സേവനമാണെങ്കിലും പിന്നീട് യാത്രാ തീവണ്ടിയും ഓടിത്തുടങ്ങും.
നേട്ടം കാർഷിക മേഖലയ്ക്കും
ഇത്തിഹാദ് റെയിൽ യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്നതിലൂടെ ചരക്കുഗതാഗത വ്യവസായത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. ഗ്രാമീണ മേഖലകളിൽ നിന്നു കാർഷികോൽപന്നങ്ങളും മറ്റും കുറഞ്ഞ ചെലവിലും കൂടുതൽ വേഗത്തിലും പ്രാദേശിക, രാജ്യാന്തര വിപണിയിലെത്തിക്കാൻ സഹായകമാകും. യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ചെലവ് കുറയ്ക്കുന്ന പദ്ധതി രാജ്യത്തിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്. അയൽരാജ്യങ്ങളുടെ അതിർത്തിവരെ നീളുന്ന പദ്ധതി വാണിജ്യ-വ്യാപാര മേഖലയ്ക്ക് വൻനേട്ടമാകും.