സലാല ടൂറിസം ഫെസ്റ്റിവെലിന് അരങ്ങുണര്‍ന്നു; വൻ വിലക്കിഴിവ്, ശ്രദ്ധനേടാൻ മലയാളിക്കടകളും
Mail This Article
സലാല ∙ രാജ്യത്തെ ഏറ്റവും പ്രധാന ടൂറിസം ഫെസ്റ്റിവെലിന് സലാലയില്‍ അരങ്ങുണര്‍ന്നു. ഒമാന്റെ പരമ്പരാഗത നൃത്ത, സംഗീതങ്ങളോടെയായിരുന്നു ആഘോഷക്കാലത്തെ സലാല വരവേറ്റത്. ഖരീഫ് കാലത്തോടനുബന്ധിച്ച് ദോഫാര്‍ നഗരസഭയും ടൂറിസം മന്ത്രാലയവും സംയുക്തമായി നടത്തുന്ന ഫെസ്റ്റിവല്‍ അടുത്ത മാസം 22 വരെ നീണ്ടു നില്ക്കും.
വിവിധ തരം ഉത്പന്നങ്ങളുടെ വിപണന മേള നടക്കും. ദോഫാറിലെയും ഒമാനിലെയും പ്രധാന വാണിജ്യ കേന്ദ്രമായ സലാലയും അയല്‍ പ്രദേശങ്ങളും ഇനിയുള്ള ദിവസങ്ങള്‍ പകിട്ടേറിയ ഉത്സവത്തിന്റെ ലഹരിയിലായിരിക്കും. കല, കായിക മത്സരങ്ങള്‍, പരമ്പരാഗത ഉത്പനങ്ങളുടെ വിപണന മേള തുടങ്ങിയ നിരവധി വ്യത്യസ്തങ്ങളായ പരിപാടികള്‍ ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സലാലയിലെ സ്വദേശികളെന്ന പോലെ വിദേശികളും ഫെസ്റ്റിവലിന്റെ ഭാഗമായി മാറിയിട്ടുണ്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് കാണാനാകുന്നത്. ജിസിസി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികളും വ്യാപകമായ തോതില്‍ സലാലയിലേക്ക് ഖരീഫ് സീസണില്‍ ചേക്കേറി കഴിഞ്ഞു. മഴ പൊഴിയും കാലത്തെ കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പും കുളിരുമാസ്വദിക്കാന് ഈദ് അവധി ദിനങ്ങളില്‍ ഒട്ടേറെ സഞ്ചാരികളെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
വിലക്കിഴിവ്
സലാലയുടെ ഹരിത വിസ്മയ ഭൂമികയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിപണന മേളയില്‍ കുറഞ്ഞ വിലയില്‍ പരമ്പരാഗത ഉത്പന്നങ്ങള്‍ ലഭ്യമാകും. ഇത്തീനിലെ റിക്രിയേഷന്‍ സെന്ററിന് പുറമെ പ്രദേശത്തെ മറ്റിടങ്ങളിലും ഫെസ്റ്റിവല്‍ അനുബന്ധ കച്ചവടങ്ങളുണ്ടാകും. ഫെസ്റ്റിവലിന്റെ അവസാന നാളുകളില്‍ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുമ്പോള്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ വന്‍ ജനാവലി പവലിയനുകള്‍ സന്ദര്‍ശിക്കാനെത്തും. സലാലയിലെ ഖരീഫ് വിപണിയും സഞ്ചാരികളുടെ വരവുമെന്ന പ്രതീക്ഷയില്‍ വന്‍ സ്റ്റോക്കുകളൊരുക്കിയിട്ടുണ്ട്.
മലയാളിക്കടകള്‍
ഫെസ്റ്റിവല്‍ ആരംഭിച്ചതോടെ കൂടുതല്‍ ആവശ്യക്കാരെ പ്രതീക്ഷിച്ച് നിരവധി താത്കാലിക കടകളാണ് തുറന്നിരിക്കുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുളളതാണ് ഈ കടകളിലധികവും. ചായ, കാപ്പി, പഴങ്ങള്‍, കരിമ്പ്, മിഠായികള്‍, കളിക്കോപ്പുകള്‍ തുടങ്ങിയവയാണ് ഇവിടെ പ്രധാന വില്പന. ഇവയെല്ലാം തേടി മലയളാകളും മറ്റു സഞ്ചാരികളുടെ കടകളിലെത്തുന്നു. നഗരസഭയുടെ പ്രത്യേകാനുമതിയോടെ ഒരു മാസക്കാലത്തേക്കാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്.