ഗോളിലേക്ക് അൽ ബയാത്
Mail This Article
ദോഹ ∙ പൂർത്തീകരണത്തിന്റെ അതിവേഗ പാതയിൽ 2022 ഖത്തർ ലോകകപ്പ് ടൂർണമെന്റിന്റെ വേദികളിലൊന്നായ അൽ ബയാത് സ്റ്റേഡിയം. ദോഹയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ അൽഖോർ നഗരത്തിലാണ് അൽ ബയാത്തിന്റെ നിർമാണം. ലോകകപ്പിന്റെ സെമിഫൈനൽ വരെയുള്ള മത്സരവേദികളിലൊന്നാണിത്.
മടക്കിവയ്ക്കാവുന്ന മേൽക്കൂര സ്ഥാപിക്കൽ പൂർത്തിയായി. മുഖപ്പിന്റെയും മറ്റ് ജോലികളും പുരോഗമിക്കുകയാണ്. അൽ ബയാത്തിന്റെ നിർമാണ പുരോഗതിയുടെ ചിത്രങ്ങൾ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
പുതിയ റെക്കോർഡ്
ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാകും. കഴിഞ്ഞ ഏപ്രിലിൽ 6 മണിക്കൂർ 41 മിനിറ്റിൽ പുതിയ റെക്കോഡിട്ടാണ് സ്‌റ്റേഡിയത്തിന്റെ പിച്ചിനായി പുൽത്തകിടി പാകിയത്. 60,000 പേർക്കുള്ള ഇരിപ്പിട ശേഷിയാണ് സ്റ്റേഡിയത്തിനുള്ളത്.
ടൂർണമെന്റിന് ശേഷം 30,000ത്തോളം സീറ്റുകൾ അവികസിത രാജ്യങ്ങളിലെ കായിക അടിസ്ഥാന സൗകര്യങ്ങൾക്കായി സംഭാവന ചെയ്യും. പ്രാദേശിക കമ്പനിയായ ഗൾഫാറും ഇറ്റാലിയൻ കമ്പനിയായ സിമോലൈയും സംയുക്തമായുള്ള സാലിനി ഇംപ്രജിലോ ഗ്രൂപ്പാണ് സ്റ്റേഡിയം നിർമിക്കുന്നത്. 77 കോടി യൂറോയാണ് (308.6 കോടി റിയാൽ) നിർമാണ ചെലവ്.