ദുബായ് ബസ് അപകടം: 37 ലക്ഷം രൂപ നഷ്ടപരിഹാരം, ഡ്രൈവർക്കും ശിക്ഷ വിധിച്ച് കോടതി
Mail This Article
ദുബായ് ∙ ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 17 പേരുടെ ബന്ധുക്കൾക്ക് 37 ലക്ഷത്തിലേറെ രൂപ (രണ്ട് ലക്ഷം ദിർഹം) വീതം നഷ്ടപരിഹാരം നൽകാൻ യുഎഇ ഉന്നത കോടതി വിധിച്ചു. കൂടാതെ, അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവറായ ഒമാൻ സ്വദേശിക്ക് ഏഴ് വർഷം തടവും ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു. ഇയാൾ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
കഴിഞ്ഞ മാസം ആറിനായിരുന്നു അപകടം. പെരുന്നാള്‍ അവധിക്ക് ഒമാൻ സന്ദർശിച്ച് മടങ്ങുകയായിരുന്ന 30 പേരായിരുന്നു മുവസലാത്തിന്റെ ബസിലുണ്ടായിരുന്നത്. ദുബായിലെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് കുറച്ചു നിമിഷങ്ങൾക്ക് മുൻപ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ട്രാഫിക് സൈൻ ബാരിയറിലേയ്ക്ക് ബസ് ഇടിച്ചു കയറിയായിരുന്നു അപകടം. 15 പേർ സംഭവ സ്ഥലത്തും രണ്ട് പേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ഇവരിൽ എട്ടു മലയാളികളടക്കം 12 പേർ ഇന്ത്യക്കാരായിരുന്നു.
രണ്ടുപേർ മുംബൈ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. ദുബായിലെ സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തിരുവനന്തപുരം സ്വദേശി ഒമാനില്‍ അക്കൗണ്ടന്റ് ആയ ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍, തലശ്ശേരി സ്വദേശികളായ ഉമ്മര്‍ (65) ചോനോകടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ (25), തൃശ്ശൂര്‍ സ്വദേശി കിരണ്‍ ജോണ്‍, കോട്ടയം പാമ്പാടി, സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതിയ പുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.