തൊഴിൽത്തട്ടിപ്പ്; ദുബായിൽ മലയാളികൾ ജീവൻ നിലനിർത്തുന്നത് ഭിക്ഷയാചിച്ച്
Mail This Article
ദുബായ് ∙ തൊഴിൽത്തട്ടിപ്പിനിരയായ 5 മലയാളികൾ നാട്ടിലേക്ക് മടങ്ങാനാകാതെ, പട്ടിണിയിൽ. കൊല്ലം പരവൂർ കലയ്ക്കോട് ചൈത്രത്തിൽ സുബിൻ, പൂതക്കുളം സ്വദേശികളായ അഖിൽ, പാറയിൽ വീട്ടിൽ വിഷ്ണു, വർക്കല ഇടവിള വീട്ടിൽ വിനീഷ് വിജയൻ എന്നിവർ യുഎഇയിലെ അൽ ഐനിലും കരുനാഗപ്പള്ളി സ്വദേശി ഷാനവാസ് അജ്മാനിലും ഒരുമാസത്തിലേറെയായി കുടുങ്ങിയിരിക്കുന്നത്.
നാട്ടിൽ നിന്നു ടിക്കറ്റ് അയച്ചു നൽകിയാൽ മടക്കി വിടാമെന്ന നിലപാടിലാണ് ഏജന്റ്. മറ്റു സംസ്ഥാനക്കാരായ 10 പേരും ഇവരൊടൊപ്പം തട്ടിപ്പിന് ഇരയായിട്ടുണ്ട്. ദുബായിലെ പച്ചക്കറി ഷോപ്പിൽ 1500 ദിർഹം (ഏകദേശം 27,000 രൂപ) ശമ്പളവും പുറമെ ഭക്ഷണവും താമസവും ലഭിക്കുമെന്നും കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ ഏജന്റ് ചെമ്പന്റഴികം പുത്തൻവീട് ഷഹീർ പറഞ്ഞതനുസരിച്ച് 80,000 രൂപ വീസയ്ക്ക് നൽകിയാണ് മെയ് 23ന് എത്തിയതെന്ന് സുബിൻ പറഞ്ഞു. രാവിലെ പത്തിന് ഷാർജ വിമാനത്താവളത്തിൽ എത്തിയെങ്കിലും രാത്രി എട്ടോടെ എത്തിയ ഏജന്റ് സുന്ദർ അജ്മാനിൽ കൊണ്ടുപോയി ഒരു മുറിയിലാക്കുകയായിരുന്നു. ഉദ്ദേശിച്ച ജോലി കിട്ടില്ലെന്നും എമിറേറ്റ്സ് ആശുപത്രിയിൽ ക്ലീനിങ് ജോലിക്കായി കാത്തിരിക്കണമെന്നും ഇയാൾ പറഞ്ഞു എന്നാൽ 1 മാസം കഴിഞ്ഞിട്ടും ജോലി ശരിയായില്ല.
വീസയ്ക്കുള്ള പണം നാട്ടിൽനിന്നും വന്നിട്ടില്ലെന്നാണ് സുന്ദർ അറിയിച്ചത്. പണം ഉടൻ അയയ്ക്കുമെന്ന് നാട്ടിലെ ഏജന്റ് ഷഹീൻ പറഞ്ഞെങ്കിലും പിന്നീട് ഫോണെടുക്കാതായി. വാടക നൽകാത്തതിനാൽ അജ്മാനിലെ താമസസ്ഥലത്തുനിന്നു പുറത്താക്കിയതിനെ തുടർന്ന് ഷാനവാസ് ഒഴികെയുള്ളവരെ ജോലി നൽകാമെന്നു പറഞ്ഞ് സുന്ദർ അജ്മാനിൽ എത്തിക്കുകയായിരുന്നു. അജ്മാനിൽ ഷാനവാസിനും ജോലി ലഭിച്ചിട്ടില്ല. പട്ടിണിയാണെന്ന് കഴിഞ്ഞ ദിവസം ഷാനവാസ് പറഞ്ഞിരുന്നെന്നും 2 ദിവസമായി ഫോണിലും കിട്ടുന്നില്ലെന്നും സുബിൻ പറഞ്ഞു.
ഭക്ഷണത്തിനും വെള്ളത്തിനും പണമില്ലാതെ തൊട്ടടുത്ത പാർക്കിൽ ഭിക്ഷയാചിച്ച് അരി വാങ്ങി വേവിച്ചാണ് എല്ലാവരും ജീവൻ നിലനിർത്തുന്നത്. 3 മാസത്തെ സന്ദർശക വീസ കാലാവധി തീരുന്നതിനാൽ നിയമലംഘനത്തിന് പിടിക്കപ്പെടാനും സാധ്യതയേറെ. നാട്ടിലെത്താൻ സംസ്ഥാന സർക്കാരും സംഘടനകളും സഹായിക്കണമെന്നാണ് ഇവരുടെ അപേക്ഷ. യുവാക്കളുടെ കുടുംബാംഗങ്ങൾ പരവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ സംഘമാണ് തൊഴിൽ തട്ടിപ്പിനു പിന്നിലെന്നാണു സൂചന.