ADVERTISEMENT

എയർപോർട്ടുകളിൽ നിയമങ്ങൾ കർശനമാണ്. ബാഗേജ് ഒരുക്കുന്നതിൽ ശ്രദ്ധിച്ചില്ലെങ്കിൽ ധനനഷ്ടം മാനഹാനി എന്നിവയൊക്കെ ഉണ്ടാകാം

നാട്ടിലേക്കു പോകുമ്പോൾ നിങ്ങൾ സാധനങ്ങൾ വാരിവലിച്ചു കൊണ്ടുപോകുന്നവരാണോ. അങ്ങനെയെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാവുക..?

സാധനങ്ങൾ വാരിവലിച്ചു കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നവർക്ക്  ഇതിൽ പലതും വിമാനത്താവളത്തിൽ ഉപേക്ഷിക്കേണ്ടിവരുന്നു. എന്തൊക്കെ കൊണ്ടുപോകാം, എത്ര കിലോ വരെ ആകാം എന്ന കാര്യത്തിൽ പലർക്കും ധാരണയില്ല. ലഗേജിന്റെ ഭാരം കൂടിയതിന്റെ പേരിൽ, പ്രിയപ്പെട്ടവർക്കായി വാങ്ങിയ സാധനങ്ങൾ വിമാനക്കമ്പനികൾക്ക് ഇരട്ടിയിലേറെ പണം നൽകി കൊണ്ടുപോകുന്നവരുടെ അവസ്ഥ ദയനീയമാണ്. ഈ സാധനങ്ങളെല്ലാം നാട്ടിൽ കിട്ടുന്നതാണെന്ന വസ്തുത അറിയാതെയല്ല പ്രവാസികൾ ഈ കെണിയിൽ പെടുന്നത്.

ലാഭം നോക്കി പണി വാങ്ങും

പെട്ടിയുടെ ഭാരം ഒഴിവാക്കി അത്രയും കൂടി സാധനം കൊണ്ടുപോകാൻ കട്ടിക്കടലാസ് പെട്ടി ഉപയോഗിക്കുന്നതിൽ മുൻനിരയിലാണ് മലയാളികൾ. പെട്ടിയുടെ വലുപ്പം, പായ്ക്കിങ് രീതി എന്നിവയെല്ലാം യാത്രയുടെ ആവേശത്തിൽ മറന്നുപോകുന്നു.

തൂക്കം കൂടിയാൽ ചാർജും കൂടും

luggage

ചെക്കിൻ ബാഗേജ്, കാബിൻ ബാഗേജ് എന്നിവയുടെ  ഭാരം കൂടിയാൽ കൂടുതൽ പണം നൽകണം. ഇത് ഓരോ വിമാനക്കമ്പനിക്കും വ്യത്യസ്തമാണ്. തിരക്കും കണക്കിലെടുക്കും. യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ ഉറപ്പാക്കണം. കെട്ടുപൊട്ടിച്ച് സാധനങ്ങൾ ഉപേക്ഷിക്കേണ്ടിവന്നേക്കാം.

കുത്തിനിറയ്ക്കേണ്ട, ഹാൻഡ് ബാഗേജ്

women

ഹാൻഡ് ബാഗേജ് രണ്ടുവരെയാകാം. ലാപ്ടോപ് ഉൾപ്പെടെയുള്ള ഷോൾഡർ ബാഗ്, കാബിൻ ബാഗ് എന്നിവയാണിത്. കാബിൻ ബാഗിന് പരമാവധി 56 സെന്റിമീറ്റർ നീളവും 45 സെന്റിമീറ്റർ വീതിയും 25 സെന്റീമീറ്റർ ഉയരവുമായിരിക്കണം. ബാഗിന്റെ ചക്രങ്ങളും സൈഡ് പോക്കറ്റുമെല്ലാം ഈ പരിധിക്കുള്ളിലാകണം. പവർബാങ്ക് ഹാൻഡ് ബാഗേജിലാണ് വയ്ക്കേണ്ടത്. യാത്രക്കാരുടെ കൈവശം കൂടുതൽ പണമുണ്ടെങ്കിൽ അക്കാര്യം അറിയിക്കണം. ഒരു ലക്ഷം ദിർഹത്തിൽ കൂടുതൽ ഉണ്ടാകരുതെന്നാണ് ചട്ടം.

ഒതുക്കി പായ്ക്ക് ചെയ്യാം, ഭാണ്ഡം വേണ്ട

bag

∙ ലഗേജിന്റെ ഒരു ഭാഗത്ത് പരന്ന പ്രതലം ഉണ്ടാകണം. നിശ്ചിത രൂപമില്ലാതെ വാരിവലിച്ചു കെട്ടിയവ അനുവദിക്കില്ല.

∙ ബാഗേജ് കെട്ടുന്ന ചരട് നീണ്ടുകിടക്കരുത്. ടേപ്പ്  കൊണ്ടു ചുറ്റുന്നതാണ് സുരക്ഷിതം. വലുപ്പം കൂടിയതും ചരടുകൊണ്ടു കെട്ടിയതുമായ ബാഗുകൾ കൺവെയർ ബെൽറ്റിൽ കുരുങ്ങാനുള്ള സാധ്യതയേറെയാണ്. അവസാനനിമിഷം ബാഗ് മാറ്റേണ്ട സാഹചര്യം ഉണ്ടായേക്കാം.

∙ 75 സെന്റിമീറ്റർ ഉയരവും 60 സെന്റിമീറ്റർ വീതിയും 90 സെന്റിമീറ്റർ നീളവുമായിരിക്കണം ബാഗിന്റെ  പരമാവധി വലുപ്പം. 30 കിലോയിൽ കൂടുകയുമരുത്.  കൂടുതൽ കൊണ്ടുപോകണമെങ്കിൽ ടിക്കറ്റ് എടുക്കുമ്പോൾ മുൻകൂട്ടി അറിയിക്കണം. മാനദണ്ഡങ്ങൾ പാലിക്കാത്ത ബാഗേജുകൾ പ്രത്യേക മേഖലയിലേക്കു മാറ്റും. ഉടമകൾ  ഇതു വേറെ പായ്ക്ക് ചെയ്തു നൽകണം.

മദ്യത്തിലും മിതത്വം

representative image

ദ്രവരൂപത്തിലുള്ള സാധനങ്ങൾ കൊണ്ടുപോകുമ്പോൾ ചോർച്ച ഒഴിവാക്കാൻ ടേപ്പ് കൊണ്ടുചുറ്റി മൂടി സുരക്ഷിതമാക്കണം. യുഎഇയിലേക്കു വരുന്നവർക്ക് പരമാവധി 4 ലീറ്റർ മദ്യം വാങ്ങാം. ഇന്ത്യയിലേക്കു പോകുന്നവർക്ക് 2 ലീറ്റർ മദ്യവും 200 ഗ്രാം വീതമുള്ള 2 കാർട്ടൺ സിഗററ്റും കൊണ്ടുപോകാം. യാത്രക്കാർ ആവശ്യപ്പെട്ടാൽ കൂടുതൽ മദ്യം നൽകാം. പോകുന്ന രാജ്യത്തെ നിയമത്തെ ആശ്രയിച്ചാണിത്. ഡ്യൂട്ടി ഫ്രീയിൽ നിന്നു വാങ്ങുന്ന സാധനങ്ങളും ലാപ് ടോപ്പും ഉൾപ്പെടെ ഹാൻഡ് ബാഗേജ് 10 കിലോയ്ക്കുള്ളിൽ ആയിരിക്കണം.

മരുന്നിൽ കരുതൽ

യുഎഇയിൽ വരുന്നവരുടെ കൈവശം മരുന്നുണ്ടെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും ഉണ്ടാകണം. യുഎഇയിൽ നിരോധിക്കപ്പെട്ട മരുന്ന് അനുവദിക്കില്ല. താമസവീസയുള്ളവർക്കും സന്ദർശക വീസയിൽ  വരുന്നവർക്കും ഒരുപോലെ ഇതു ബാധകമാണ്.  കൊണ്ടുവരുന്ന മരുന്നുകളെ കൺട്രോൾഡ്, സെമികൺട്രോൾഡ്, അൺകൺട്രോൾഡ് എന്നിങ്ങനെ പൊതുവെ മൂന്നായി തിരിക്കാം. ആദ്യത്തെ രണ്ടു വിഭാഗത്തിൽ പെടുന്നവയാണെങ്കിൽ ഒരു മാസത്തേക്കുള്ളതു മാത്രമേ കൊണ്ടുവരാനാകൂ. അൺകൺട്രോൾഡ് മെഡിസിൻ ആണെങ്കിൽ മൂന്നുമാസത്തേക്കുള്ളതു കൊണ്ടുവരാം. ആദ്യത്തെ രണ്ടു വിഭാഗവും കടുത്ത നിയന്ത്രണമുള്ളവയാണ്. ഡോക്ടറുടെ പ്രത്യേക കുറിപ്പടിയും രോഗവിവരങ്ങളും വിശദമായ പരിശോധനാ റിപ്പോർട്ടുകളും ആവശ്യമാണ്. വിവരങ്ങൾക്ക് സൈറ്റ്: www.mohap.gov.ae.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com