സ്വദേശിവത്കരണം മൂലം കമ്പനി പൂട്ടി; ദുരിതത്തിലായ മലയാളി ഒടുവിൽ നാട്ടിൽ
Mail This Article
ദമാം ∙ സ്വദേശിവത്കരണം മൂലം പ്രതിസന്ധിയിലായ കമ്പനി അടച്ച് പൂട്ടിയതിനെത്തുടർന്ന് ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം കിളിമാനൂർ പള്ളിക്കൽ സ്വദേശി അരുൺ കുമാറാണു സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.
രണ്ടു വർഷം മുൻപാണ് സൗദിയിലെ ഒരു കെമിക്കൽ കമ്പനിയിൽ അരുൺ ജോലിക്കെത്തിയത്. ജോലിയിൽ കയറി ആറു മാസത്തിനുള്ളിൽ തന്നെ നിതാഖാത് മൂലം കമ്പനി അടച്ച് പൂട്ടുകയും കൂടെ ജോലി ചെയ്തിരുന്ന മിക്ക തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. തന്റെ സാമ്പത്തിക സ്ഥിതി ഓർത്ത് പിടിച്ച് നിൽക്കാനായി മറ്റൊരു സ്ഥാപനത്തിലേക്ക് അരുൺ സ്പോൺസർഷിപ്പ് മാറിയിരുന്നു. എന്നാൽ, പുതിയ സ്ഥാപനം അരുണിന്റെ ഇഖാമ പുതുക്കാനോ ഇൻഷുറൻസ് എടുത്ത് നൽകാനോ തയാറായിരുന്നില്ല.
ഒന്നര വർഷത്തോളമായി താമസ രേഖകളില്ലാതെ ജോലി ചെയ്യേണ്ടി വന്ന അരുൺ കുമാറിന് നാലു മാസമായി ശമ്പളവും കിട്ടിയില്ല. ഇതോടെ തന്റെ താമസ രേഖകൾ പുതുക്കുകയോ, എക്സിറ്റിൽ നാട്ടിൽ വിടുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അരുൺ നിരവധി തവണ കമ്പനിയധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്തതിനാൽ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് അലി മാങ്ങാട്ടൂർ, ഷാൻ ആലപ്പുഴ എന്നിവർ സ്ഥാപനയുടമയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് അരുൺ കുമാറിന് നാട്ടിലേയ്ക്ക് പോകാനുള്ള വഴിയൊങ്ങിയത്.
ഇന്ത്യൻ സോഷ്യൽ ഫോറം നൽകിയ ടിക്കറ്റിൽ ഇന്നലെ നാട്ടിലെത്തിയ അരുണിനെ വിമാനത്താവളത്തിൽ മാതാവ് ശോഭ, ഭാര്യ വൈഷ്ണവി എന്നിവർ സ്വീകരിച്ചു.