ADVERTISEMENT
ദുബായ് ∙ സ്മാർട് പദ്ധതികൾ ആവിഷ്കരിച്ച് രാജ്യാന്തര വിപണിയിൽ മുന്നേറ്റം നടത്താൻ ‘ഇന്ത്യ-യുഎഇ പാലം’ പദ്ധതി. വാണിജ്യ, വ്യാപാര മേഖലയുടെ വികസനത്തിനായി തുറമുഖങ്ങളിലും മറ്റു മേഖലകളിലും ലോജിസ്റ്റിക് കേന്ദ്രങ്ങൾ തുടങ്ങുക, ചരക്കുനീക്കത്തിനു കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, വിതരണ ശൃംഖലകൾ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിപി വേൾഡും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും (സിഐഐ) ചണ്ഡിഗഡിൽ നടത്തിയ വാണിജ്യ-നിക്ഷേപ സെമിനാറിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. സാങ്കേതിക സംവിധാനങ്ങളും മറ്റും ഡിപി വേൾഡ് ഒരുക്കും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചാണ് പുതിയ കാൽവയ്പ്.

ജബൽ അലി വഴി ലോക വിപണിയിലേക്ക്

ജബൽഅലി തുറമുഖത്തിന്റെ വൻവികസനത്തിനും പദ്ധതി ഗുണകരമാകും. വിവിധ ഭൂഖണ്ഡങ്ങളിലെ നാൽപതിലേറെ രാജ്യങ്ങളിൽ ജബൽഅലിക്ക് വാണിജ്യ-വ്യാപാര ശൃംഖലയുണ്ട്. 150ൽ ഏറെ തുറമുഖങ്ങളുമായാണ് നേരിട്ടു ബന്ധം. ഇന്ത്യൻ ശൃംഖലകളുമായി ഇവയെ ബന്ധിപ്പിക്കുന്നത് വൻ അവസരങ്ങൾക്കു വഴിയൊരുക്കും. ഇരുരാജ്യങ്ങളിലെയും ഉൽപന്നങ്ങൾ കൂടുതൽ വേഗത്തിൽ പുതിയ മേഖലകളിലെത്തും. ഇന്ത്യൻ നിക്ഷേപർക്ക് ജബൽഅലി ഫ്രീസോണിൽ (ജാഫ്സ) കൂടുതൽ അവസരങ്ങളൊരുക്കുമെന്ന് ഡിപി വേൾഡ് സിഇഒയും എംഡിയും ജാഫ്സ സിഇഒയുമായ മുഹമ്മദ് അൽ മുഅല്ലം പറഞ്ഞു. ദീർഘകാല നിക്ഷേപങ്ങൾക്ക് പുതിയ സംരംഭം സഹായകമാണ്.

ഒട്ടേറെ പദ്ധതികളുമായി ഡിപി വേൾഡ്

മുംബൈയിൽ സ്വതന്ത്ര സംഭരണ മേഖല

ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ മുംബൈ ജവാഹർലാൽ നെഹ്റു പോർട്ട്  ട്രസ്റ്റിൽ (ജെഎൻപിടി) സ്വതന്ത്ര വാണിജ്യ-വ്യാപാര സംഭരണ മേഖല (ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ) തുടങ്ങാനുള്ള 7.8 കോടി ഡോളറിന്റെ കരാർ ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ഐപിഎൽ) കഴിഞ്ഞവർഷം നേടിയിരുന്നു. 18 ഹെക്ടറിൽ സജ്ജമാക്കുന്ന മേഖലയുടെ 60 വർഷത്തേക്കുള്ള നടത്തിപ്പിനാണു കരാർ. 2020ൽ പ്രവർത്തനമാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഡിപി വേൾഡും ഇന്ത്യയിലെ നാഷനൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗ്.

ജലപാതകളിലും പദ്ധതി പ്രവാഹം

ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ നിന്നുള്ള കണ്ടെയ്നർ ചരക്കു നീക്കം സുഗമമാക്കാൻ ഉൾനാടൻ ജലപാതകൾ ഡിപി വേൾഡ്  ഉപയോഗപ്പെടുത്തും. 1500 കോടി മുതൽമുടക്കി ജമ്മുവിലും ശ്രീനഗറിലും ഡിപി വേൾഡ് ലോജിസ്റ്റിക്സ് ഹബ് നിർമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശന വേളയിൽ ഡിപി വേൾഡും ജമ്മു കശ്മീർ സർക്കാരും ഇതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.

300 കോടി ഡോളറിന്റെ നിക്ഷേപം

തുറമുഖ വികസനം, പ്രത്യേക സാമ്പത്തിക മേഖല, കണ്ടെയ്നർ ടെർമിനലുകൾ, സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കായി 300 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപ നിധിക്കു ഡിപി വേൾഡും ഇന്ത്യയിലെ നാഷനൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും കഴിഞ്ഞവർഷം രൂപം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com