ഖുർആൻ പാരായണ-ബാങ്ക് വിളി മത്സരം
Mail This Article
റിയാദ്. ഖുർആൻ പാരായണ ബാങ്ക് വിളി മത്സരങ്ങൾക്ക് 162 രാജ്യങ്ങളിൽ നിന്നായി 21,000 അപേക്ഷകൾ ലഭിച്ചതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അബ്ദുൽ മുഹ്‌സിൻ അൽ ഷെയ്ഖ് അറിയിച്ചു. അതോറിറ്റിക്ക് കീഴിൽ രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മത്സരത്തിന് ഏഴ് ദശലക്ഷം സൗദി റിയാലാണ് സമ്മാനം
സ്വരമാധുരിയിൽ ഖുർആൻ ഓതുന്നവരെയും ഇമ്പമുള്ള ശൈലിയിൽ ബാങ്ക് വിളിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. മുസ്‌ലിം സംസ്കാരങ്ങളുടെ വൈവിധ്യങ്ങൾ ഉയർത്തിക്കാട്ടുവാനും രാജ്യാന്തര തലത്തിൽ ഇസ്‌ലാം പ്രതിച്ഛായ ഉയർത്തുവാനും ലക്ഷ്യമിടുന്നതായി അൽ ഷെയ്ഖ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. ജൂലൈ അവസാനം വരെയാണ് സമയം.
11000 ലധികം പേർ ഖുർആൻ പാരായണത്തിനും 9000 ലധികം പേർ ബാങ്കുവിളി മത്സരത്തിനും റജിസ്റ്റർ ചെയ്തു. വിവിധ ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുക. അവാർഡ് വെബ്സൈറ് വഴി അപേക്ഷകൾ സ്വീകരിക്കുകയും ജൂലൈ 24 മുതൽ ആഗസ്ത് 23 വരെ ഷോർട്ട് ലിസ്റ്റ് തയാറാക്കുകയും ചെയ്യും. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 24 വരെ തത്സമയ മത്സരങ്ങൾ നടക്കും. സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെയാണ് ഫൈനൽ മത്സരങ്ങൾ. ഖുർആൻ പാരായണ വിജയിക്ക് അഞ്ച് ദശലക്ഷം സൗദി റിയാലും ബാങ്ക് വിളി മത്സര വിജയിക്ക് രണ്ട് ദശലക്ഷം സൗദി റിയാലും ആണ് സമ്മാനത്തുക. https://quranathanawards.com ഈ സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്.