തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വൈകി; യാത്രക്കാർ പെരുവഴിയിൽ
Mail This Article
അബുദാബി∙ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകുന്നത് തുടർക്കഥയാകുന്നു. ഇന്നലെ രാത്രി 9.10ന് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന ഐഎക്സ് 538 വിമാനമാണ് അനിശ്ചിതമായി വൈകിയത്. ഇതുമൂലം സ്ത്രീകളും കുട്ടികളും ഉൾപെടെ 173 യാത്രക്കാർ ദുരിതത്തിലായി.
വേനൽ അവധിക്കാലമായതിനാൽ വൻ തുക ടിക്കറ്റിന് നൽകി മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്തവരുടെ യാത്രയാണ് പാതിവഴിയിലായത്. രോഗികളും സന്ദർശക വീസാ കാലാവധി കഴിഞ്ഞവരും അടിയന്തരമായി നാട്ടിലെത്തേണ്ടവരും വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാർക്കു ബോഡിങ് പാസ് നൽകിയ ശേഷം കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് വിമാനം എത്താത്തതുകൊണ്ടാണ് വൈകുന്നതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ഇതേസമയം പ്രാദേശിക സമയം വൈകിട്ട് 5.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 537 വിമാനം വൈകിട്ട് 7.30ലേക്ക് മാറ്റിയതായി എയർലൈൻ ആദ്യം യാത്രക്കാരെ അറിയിച്ചിരുന്നു.
അതനുസരിച്ച് വിമാനത്തവളത്തിൽ എത്തി ചെക്ക് ഇൻ ചെയ്തതിനുശേഷമാണ് വിമാനം രാത്രി 12.50നേ പോകൂവെന്നാണ് അറിയിപ്പുവന്നതെന്ന് പത്തനംതിട്ട സ്വദേശി നിബു സാം ഫിലിപ്പ് പറഞ്ഞു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും നിബു പറഞ്ഞു. ദുബായിലേക്കുള്ള വിമാനവും സാങ്കേതിക കാരണങ്ങളാൽ വൈകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.