മനോരമ വാർത്ത തുണയായി; 'നിരാശ്രയരുടെ ഇടവഴി' യിലെ മലയാളികൾക്ക് സഹായഹസ്തം, ജോലി വാഗ്ദാനം
Mail This Article
ദുബായ്∙ തൊഴിലില്ലായ്മയും പട്ടിണിയും മൂലം വലഞ്ഞ് രോഗികളായ നിരാലംബർക്ക് മനോരമ ഒാൺലൈൻ വാർത്തയെ തുടർന്ന് സഹായ ഹസ്തം. സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലയാളികളടക്കം ഇരുപതിലേറെ പേരെ സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും നൽകുകയും താമസ സൗകര്യവും നിയമ സഹായവും നൽകാൻ തീരുമാനിക്കുകയും ചെയ്തത്. സാമൂഹിക പ്രവർത്തകൻ കൂടിയായ ബിസിനസുകാരൻ ജെയ്സൺ ഫെർണാണ്ടസ് ഇവരിൽ ചിലർക്ക് തന്റെ സ്ഥാപനങ്ങളിൽ ജോലി നൽകാനും തയാറായി. നൗഫൽ, സ്മിതാ തോമസ്, ഹരി കാഞ്ഞങ്ങാട്, റോബിൻ, ഉണ്ണി, ശ്രീജിത്, നിഥിൻ, പ്രവീൺ, ബെന്നി, സന്ധ്യ, അഞ്ജു, റീന, വിജയ് ബാബു തുടങ്ങിയ സാമൂഹിക പ്രവർത്തകരാണ് സംഘത്തിലുണ്ടായിരുന്നത്.
ബർദുബായ് ക്രീക്കിനോട് ചേർന്നുള്ള 'നിരാശ്രയരുടെ ഇടവഴി'യെന്ന് അറിയപ്പെടുന്ന ഇടത്താവളത്തിൽ കഠിനമായ ചൂട് സഹിച്ച് കഴിഞ്ഞിരുന്ന വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ മലയാളികളുൾപ്പെടെയുള്ളവർക്കാണ് മനുഷ്യസ്നേഹികളുടെ സഹായം ലഭിക്കുന്നത്. ഇവരെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം മനോരമ ഒാൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അയ്യപ്പൻ (50), തൃശൂർ വടക്കാഞ്ചേരി സ്വദേശി ഇസ്മായീൽ (46), കോഴിക്കോട് കാക്കൂർ ചേലന്നൂർ സ്വദേശി മൊയ്തീൻ കോയ (57)എന്നിവരാണ് ഇവിടെ കഴിയുന്ന മലയാളികൾ. നേരത്തെ ദുബായ് ടാക്സിയിലും ഹെവി വാഹനത്തിലും ഡ്രൈവറായും മറ്റു കമ്പനി ജോലികൾ ചെയ്തിരുന്നവരുമാണ് ഇവരിൽ പലരും.
തിരുച്ചി സ്വദേശി ഭാസ്കർ(37), മധുരൈ സ്വദേശികളായ ബാലസുബ്രഹ്മണ്യൻ (21), അരവിന്ദൻ (36), പോതുരാസ (39) തെലുങ്കാന സ്വദേശി അൻപ ഭൂമക് (50) തുടങ്ങിയവർ കമ്പനിയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട ശേഷം വേറെ വഴിയില്ലാതെ ഇവിടെ എത്തപ്പെട്ടവരുമാണ്. ആരെങ്കിലും ജോലി നൽകിയാൽ യുഎഇയിൽ തന്നെ തുടരാനാണ് തീരുമാനം. നാട്ടില്‍ കുടുംബമുള്ള ഇവർ പ്രാരാബ്ധക്കാരുമാണ്.
പകലന്തിയോളം 'നിരാശ്രയരുടെ ഇടവഴി' യിലെ നീളൻ സിമന്റ് തിട്ടയില്‍ ഇരിക്കുന്ന ഇവർ രാത്രി തൊട്ടടുത്തുള്ള തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങും. കീശ കാലിയായതിനാൽ മിക്കപ്പോഴും പച്ചവെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത്. തൊട്ടടുത്തെ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഭക്ഷണമാണ് ഏക ആശ്രയം.
വിശപ്പും പട്ടിണിയും സഹിച്ച് തെരുവിലെ 'നിരാശ്രയരുടെ ഇടവഴിയിൽക്കൂടിയ' ഇവരിൽ പലരും രോഗികളാണ്. ചൂടേറ്റ് ദേഹമാകെ കുരുവന്നിരിക്കുന്നു. അതോടൊപ്പം ഭാവിയെക്കുറിച്ചുള്ള ആശങ്ക ഇവരെ വല്ലാതെ അലട്ടുന്നു. ഇവരിൽ ചിലർ ഇന്ത്യൻ കോൺസുലേറ്റിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. കിരണിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകർ ഇന്നലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരം ധരിപ്പിച്ചു. പ്രശ്ന പരിഹാരത്തിന് ഇന്ത്യൻ കോൺസുലേറ്റ് അടിയന്തരമായി ഇടപെടുമെന്നാണ് പ്രതീക്ഷ.
അതേസമയം, തങ്ങളെ തേടി സാമൂഹിക പ്രവർത്തകരെത്തിയതിൽ അതീവ സന്തോഷമുണ്ടെന്ന് അയ്യപ്പൻ, ഇസ് മായീൽ, മൊയ്തീൻ കോയ എന്നിവർ പറഞ്ഞു.
വീൽചെയറിലെ ഇന്ത്യക്കാരനും സഹായം
പ്രമേഹ രോഗം കാരണം വീൽചെയറിൽ രാത്രിയും പകലും കഴിയുന്ന ഇന്ത്യക്കാരനും സഹായമെത്തിക്കുമെന്ന് കിരൺ പറഞ്ഞു. ഇദ്ദേഹത്തിന് അടിയന്തര ചികിത്സ ലഭ്യമാക്കാനും താമസയോഗ്യമായ സ്ഥലം കണ്ടെത്തി അങ്ങോട്ടുമാറ്റാനും ഇന്ത്യൻ കോൺസുലേറ്റിൽ വിവരമെത്തിച്ച് വേണ്ട സഹായം നൽകാനും വഴിയൊരുക്കും. ഉയർന്ന ജോലി നഷ്ടപ്പെട്ട ശേഷം കടം കയറി വഴിയാധാരമാവുകയും രോഗിയാവുകയും ചെയ്തതോടെയാണ് ഗോവ സ്വദേശിയായ ഇദ്ദേഹം നിരാശ്രയരുടെ ഇടവഴിയിലെത്തിയത്.