ആരാധനാലയങ്ങൾക്ക് ലൈസൻസ് ഉടൻ
Mail This Article
ദുബായ് ∙ യുഎഇയിൽ ആരാധനാലയങ്ങൾക്കു ലൈസൻസ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച നിയമനിർമാണ നടപടികൾ അന്തിമഘട്ടത്തിലെന്നു പരമോന്നത സമിതി. രാജ്യം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങൾ വിളംബരം ചെയ്യാൻ ആരാധനാലയങ്ങൾക്ക് കഴിയണം. സഹിഷ്ണതാ വർഷാചരണത്തോടനുബന്ധിച്ച് കൂടുതൽ കർമപരിപാടികൾക്കു രൂപം നൽകാനും തീരുമാനിച്ചു. 7 അടിസ്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ 1,400ൽ ഏറെ കർമപരിപാടികൾ ഈ വർഷം ആദ്യപകുതിയിൽ നടപ്പാക്കിയെന്നു പരമോന്നത സമിതി ചെയർമാൻ കൂടിയായ യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
യതന്ത്രകാര്യാലയങ്ങൾ വഴി 45 പദ്ധതികളും നടപ്പാക്കി. സഹിഷ്ണുതയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യാന്തര ആസ്ഥാനമാക്കി യുഎഇയെ മാറ്റും. സാംസ്കാരിക മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി, സാമൂഹിക വികസന മന്ത്രി ഹെസ്സ ഈസ ബഹുമൈദ്, പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അൽ മുഹൈരി, സഹമന്ത്രിയും നാഷനൽ മീഡിയ കൗൺസിൽ ചെയർമാനുമായ ഡോ.സുൽത്താൻ ബിൻ അഹമ്മദ് സുൽത്താൻ അൽ ജാബിർ, യുവജനകാര്യ സഹമന്ത്രി ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂയി എന്നിവരും പങ്കെടുത്തു.
അബുദാബി എമിറേറ്റിലെ ഇസ്‌ലാമിതര വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ കഴിഞ്ഞമാസം സാമൂഹിക വികസന വകുപ്പിന്റെ കീഴിലാക്കിയിരുന്നു. ഈ ആരാധനാലയങ്ങളുടെ ലൈസൻസ് നടപടികൾ ഏകോപിപ്പിക്കാനും മറ്റുമാണിത്. ഇവയുടെ ചുമതലക്കാർക്ക് സർക്കാരുമായി ബന്ധപ്പെടാൻ ഏകജാലക സംവിധാനമൊരുക്കി. നിലവിൽ 18 ആരാധനാലയങ്ങളാണ് ഇസ്‌ലാമിതര വിഭാഗങ്ങൾക്ക് അബുദാബിയിലുള്ളത്. 17 ക്രിസ്ത്യൻ പള്ളികളും ഒരു ഗുരുദ്വാരയുമാണിവ. നിർമാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രം 2022ൽ പൂർത്തിയാകും.