ദുരന്തം വേട്ടയാടിയ ജീവിതം; ഷീജയ്ക്കും കുടുംബത്തിന് ഇനി ‘കുഞ്ഞു കട’ ജീവിതമൊരുക്കും
Mail This Article
ദമാം∙ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ ഒരുക്കിയ 'കുഞ്ഞു കട'യിൽ ഇനി ഷീജയ്ക്കും കുടുംബത്തിനും ജീവിതമാർഗം തെളിയും. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോകുമ്പോൾ പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങൾ മാത്രമായിരുന്നു കൈമുതൽ. അതിരൊരാൾക്ക് ഹൃദയ സംബന്ധമായ അസുഖം. പ്രായമായ അച്ഛൻ രോഗശയ്യയിലും. സഹോദരൻ പുറ്റിങ്ങൽ ദുരന്തത്തിന്റെ ഇരയുമായതോടെ ഷീജയുടെ കണ്ണീർ പിന്നീട് തോർന്നിട്ടേയില്ല. ഇവിടെ അത്താണിയാവുകയാണ് നന്മ കരുനാഗപ്പള്ളി എന്ന പ്രവാസി കൂട്ടായ്മ.
ഹൃദ്രോഗിയായ മകളുടെ ശസ്ത്രക്രിയ 'ഹൃദയപൂർവ്വം' പ്രോഗ്രാമിലൂടെ നടന്നെങ്കിലും നിത്യച്ചെലവുകൾക്കൊപ്പം മകളുടെ തുടർചികിത്സ താങ്ങാവുന്നതിലപ്പുറമായിരുന്നു. എന്നാൽ സ്നേഹസേനയും, എന്റെ റേഡിയോ 91.2 എഫ്എമ്മും നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ (റിയാദ്) യും കൈകോർത്തപ്പോൾ ഷീജയ്ക്കും കുടുംബത്തിനും ഒരത്താണിയായി. അവരുടെ വീടിനോട് ചേർന്ന് പുത്തൻതെരുവ് കുഴിവേലി മുക്കിൽ നിന്നും കുലശേഖരപുരം പഞ്ചായത്ത് ഓഫിസിലേക്ക് പോവുന്ന പാതയോരത്ത് നന്മസ്റ്റോർ എന്ന പേരിൽ ഒരു പെട്ടിക്കട തുറന്നിരിക്കുകയാണ്.
ലളിതമായ ചടങ്ങിൽ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖകൃഷ്ണകുമാർ കടയുടെ ഉദ്ഘാടനവും രശ്മി രവീന്ദ്രൻ ആദ്യവില്പനയും നിർവഹിച്ചു. ചടങ്ങിൽ ഡോ. അനിൽമുഹമ്മദ്, ഡോ. ശ്രീജിത്ത് സുരൻ, സുബി കൊതിയൻസ്, ഉത്രാടം സുരേഷ്, രാധാകൃഷ്ണ പിള്ള, നിസാർ ആണോലി, ഫസൽ അഹമ്മദ്, ബിനു ഭാസ്കർ, താഹ തുടങ്ങിയവരും എന്റെ റേഡിയോ, സ്നേഹസേനാ പ്രവർത്തകരും 'നന്മ'യുടെപ്രതിനിധികളായ നൗഫൽ കോടിയിൽ, നൗഷാദ്ബിൻസാഗർ, ലത്തീഫ് കരുനാഗപ്പള്ളി എന്നിവരും സംബന്ധിച്ചു. സമൂഹനന്മയുടെ പേരിൽ ഒരേ മനസ്സുമായി ഒത്തു ചേരുന്നവരുടെ കൂട്ടായ വിജയത്തിന്റെ പ്രതീകമായ ഈ സംരഭത്തിന്റെ പിന്നിൽ അണിനിരന്ന വരെ യോഗം അഭിനന്ദിച്ചു.