മരുന്നുകളുടെ പരസ്യത്തിന് കടിഞ്ഞാൺ വേണം; ബിൽ അവതരിപ്പിച്ച് എംപി
Mail This Article
കുവൈത്ത് സിറ്റി ∙ മരുന്നുകളെക്കുറിച്ച് ലൈസൻസ് ഇല്ലാതെ പരസ്യം ചെയ്യുന്നതു നിരോധിക്കണമെന്ന് കരട് ബിൽ. 3 വർഷം വരെ തടവും 5000 ദിനാർ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ മുഹമ്മദ് അൽ ഹയാഫ് എംപിയാണ് സമർപ്പിച്ചത്. പരസ്യം പ്രസിദ്ധപ്പെടുത്തുന്ന ദൃശ്യ, ശ്രാവ്യ, അച്ചടി, ഓൺലൈൻ മാധ്യമങ്ങളുടെ ലൈൻസൻ റദ്ദാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. തടികുറയുന്നതിനുള്ള മരുന്ന് കഴിച്ച് സ്വദേശി വനിത മരിച്ചതു സംബന്ധിച്ച് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇത്തരത്തിലുള്ള വിവിധ മരുന്നുകളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യങ്ങൾ വ്യാപകമാണ്. സൗന്ദര്യവർധനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങളുമായി ഉൽപാദിപ്പിക്കപ്പെടുന്ന മരുന്നുകൾ, ലേപനങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയുടെയെല്ലാം പരസ്യങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിൽനിന്ന് അനുമതി സമ്പാദിക്കണം. വാർത്താവിതരണ മന്ത്രാലയത്തിന്റെ ലൈസൻസുള്ള മാധ്യമങ്ങളിലാകണം പരസ്യപ്പെടുത്തേണ്ടതെന്നും ബില്ലിൽ പറയുന്നു.