ADVERTISEMENT

ദുബായ് ∙ 3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വൻ സംഘവും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ട്. വാണിജ്യ-വ്യാപാര മേഖലകളിലടക്കം പ്രധാന കരാറുകൾക്കു രൂപമാകുമെന്നാണു പ്രതീക്ഷ.

വിമാനത്താവളത്തിൽ പരമ്പരാഗത രീതിയിൽ ഷെയ്ഖ് മുഹമ്മദിനു വരവേൽപ് നൽകി. ഇന്നു നടക്കുന്ന യുഎഇ-ചൈന സാമ്പത്തിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. യുഎഇ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളും സന്ദർശനം നടത്തും. ഏതാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മടക്കം നാളെ. ഇതു നാലാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ചൈന സന്ദർശിക്കുന്നത്.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ-രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി വിമാനത്താവളം ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ തുടങ്ങിയവരും യുഎഇ സംഘത്തിലുണ്ട്. കഴിഞ്ഞവർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു.

ബെൽറ്റ് ആൻഡ് റോഡ്: യുഎഇ പ്രധാന കേന്ദ്രമെന്നു
ചൈന

sheikh
യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ.

ദുബായ് ∙ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ യുഎഇ പ്രധാന കേന്ദ്രമാകുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. വാണിജ്യ-വ്യാപാര മേഖലകളിൽ വൻമുന്നേറ്റത്തിന് പദ്ധതി സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി. നിർമിതബുദ്ധി, 5ജി, അതിവേഗ റയിൽവേ തുടങ്ങിയവയിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും. ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാൻ വഴിയൊരുക്കുന്നതാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി. മധ്യപൂർവദേശം, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ചൈനീസ് ചരക്കു നീക്കത്തിന്റെ പ്രധാനകേന്ദ്രമായി ദുബായ് മാറും. വ്യാപാരരംഗത്തു കുതിക്കുന്ന ചൈനയിൽ നിന്നുള്ള ചരക്കുകൾ ഇറക്കാനുള്ള ഇടത്താവളമാക്കി യുഎഇയെ മാറ്റാമെന്നതാണ് മറ്റൊരു നേട്ടം.

വൻമതിലിൽ യുഎഇ നൃത്തം

dance
ചൈനയിലെ വൻമതിലിൽ യുഎഇ കലാകാരന്മാർ അവതരിപ്പിച്ച അൽ അയാല നൃത്തം.

ലോകാദ്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻ മതിലിൽ പരമ്പരാഗത നൃത്തമായ അൽ അയാല അവതരിപ്പിച്ച് യുഎഇ കലാകാരന്മാർ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ  ചൈനീസ് സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. നീളൻവടി ഒരേപോലെ താളാന്മകമായി ചലിപ്പിച്ചാണ് നൃത്തം. ആദ്യകാലങ്ങളിൽ വാളാണ് ഉപയോഗിച്ചിരുന്നത്. പാട്ടിന്റെയും പ്രത്യേകതരം തുകൽവാദ്യത്തിന്റെയും അകമ്പടിയോടെയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com