അറവു ശാലകൾ സജ്ജം; ബലി മൃഗങ്ങളെ വീട്ടിൽ അറുത്താൽ വൻ പിഴ
Mail This Article
അബുദാബി ∙ ബലിമൃഗങ്ങളെ അറുത്ത് സംസ്കരിക്കാൻ അബുദാബിയിലെ അറവു ശാലകൾ സജ്ജമായി. ദിവസം 8000 മൃഗങ്ങളെ അറുത്ത് സംസ്കരിക്കാനുള്ള സൗകര്യമാണ് അബുദാബിയുടെ വിവിധ ഭാഗങ്ങളിലെ അറവു ശാലകളിൽ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വിഘാതമാകുംവിധം വീട്ടിലോ പൊതുസ്ഥലങ്ങളിലോ വച്ച് മൃഗങ്ങളെ അറുക്കാൻ പാടില്ല.
നിയമലംഘകർക്ക് 5000 ദിർഹമാണ് പിഴ. അറവുശാലകൾ തിരക്കുള്ള ദിവസങ്ങളിൽ 24 മണിക്കൂറും അറവുശാലകൾ പ്രവർത്തിക്കും. മറ്റു ദിവസങ്ങളിൽ രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവർത്തനം. ആടിന് 15 ദിർഹം, ചെറിയ-ഇടത്തരം കാളകൾക്ക് 40 ദിർഹം, വലുതിനും ഒട്ടകത്തിനും 60 ദിർഹം എന്നിങ്ങനെയാണ് അറുക്കാനുള്ള നിരക്ക്.
ഭിന്നശേഷിക്കാർക്കും (നിശ്ചയദാർഢ്യമുള്ളവർ) പ്രായം ചെന്നവർക്കും സേവനത്തിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്നും നഗരസഭയുടെ പൊതുജനാരോഗ്യവിഭാഗം ഡയറക്ടർ ഡോ. സഈദ് ഖർവാഷ് അൽ റുമൈത്തി പറഞ്ഞു. ആരോഗ്യമുള്ള ലക്ഷണമൊത്ത ഉരുക്കളെയായിരിക്കണം ബലിയറുക്കാനായി തിരഞ്ഞെടുക്കേണ്ടത്. കടുത്ത ചൂടിൽ മാംസം കേടുവരാതിരിക്കാൻ ഐസ് നിറച്ച പെട്ടിയിലാണ് നൽകുകയെന്നും പറഞ്ഞു.