ഒമാനിൽ നവോത്ഥാന ദിനാഘോഷം
Mail This Article
മസ്കത്ത് ∙ വികസനയുഗത്തിലേക്കു ഒമാനെ നയിച്ച ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന് അഭിവാദ്യമേകി രാജ്യത്ത് ഇന്നു നവോത്ഥാന ദിനാഘോഷം. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾക്കു തുടക്കമായി. ഇന്ത്യയുമായി ചരിത്രബന്ധമുള്ള ഒമാന്റെ നവോത്ഥാന ദിനാഘോഷത്തിൽ ഇന്ത്യൻ സംഘടനകളും ആവേശപൂർവം പങ്കെടുക്കുന്നു. തലസ്ഥാനമായ മസ്കത്ത് ഉൾപ്പെടെയുള്ള നഗരങ്ങൾ ദീപപ്രഭയിലാണ്.
സുൽത്താൻ ഖാബൂസ് 1970ലാണ് ഒമാന്റെ ഭരണസാരഥ്യമേറ്റത്. 5 പതിറ്റാണ്ടോളം നീണ്ട ഭരണത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം വൻ മുന്നേറ്റമാണ് രാജ്യം നടത്തിയത്. ലോകോത്തര നിലവാരമുള്ള റോഡുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സർവകലാശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വാർത്താവിനിമയ സംവിധാനം, വ്യവസായശാലകൾ എന്നിവ രാജ്യത്തുണ്ട്. സുസ്ഥിര സമ്പദ്ഘടനയാണ് ഇതെല്ലാം നേടിക്കൊടുത്തത്. സൗജന്യ വിദ്യാഭ്യാസവും ചികിത്സയും നൽകുന്നതിനൊപ്പം ഉന്നതവിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പും ഉറപ്പാക്കുന്നുണ്ട്.
എണ്ണയെ മാത്രം ആശ്രയിക്കാതെ കൃഷി, മത്സ്യബന്ധനം, നിർമാണമേഖല തുടങ്ങിയവയിൽ ശാസ്ത്രീയമായി മുന്നേറാൻ രാജ്യത്തിനു കഴിഞ്ഞു. സാമ്പത്തിക വൈവിധ്യവൽകരണം വിജയകരമായി നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് ഒമാൻ. കൂടുതൽ ജനാധിപത്യ രീതികൾ നടപ്പാക്കാനും മുൻകൈയെടുത്തു. ഒൻപതാം തവണയാണ് ശൂറ കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ന് അവധി
നവോത്ഥാനദിനം പ്രമാണിച്ച് രാജ്യത്ത് ഇന്നു പൊതു അവധി പ്രഖ്യാപിച്ചു. നാഷനൽ മ്യൂസിയത്തിൽ ഇന്നു പ്രവേശനം സൗജന്യമാണ്. സ്വദേശികൾക്കും താമസക്കാർക്കും ജിസിസി പൗരൻമാർക്കും സൗജന്യമായി സന്ദർശിക്കാം.
തടവുകാർക്ക് മോചനം
നവോത്ഥാന ദിനം പ്രമാണിച്ച് വിവിധ ദേശക്കാരായ 272 തടവുകാരെ വിട്ടയയ്ക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഉത്തരവിട്ടു. 88 പേർ വിദേശികളാണ്. ഇവരെ ഉടൻ മോചിപ്പിക്കുമെന്നു റോയൽ ഒമാൻ പൊലീസ് അറിയിച്ചു.