കുവൈത്തിൽ പ്രവാസി ബാച്ലർമാർ പുറത്തേക്ക്
Mail This Article
കുവൈത്ത് സിറ്റി ∙ സ്വദേശി പാർപ്പിട മേഖലകളിൽനിന്ന് വിദേശി ബാച്‌ലർമാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. 6 ഗവർണറേറ്റുകളിലുമായി 428 കെട്ടിടങ്ങളിൽ ഇത് സംബന്ധിച്ച് സ്റ്റിക്കർ പതിച്ചതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു. 102 പേർക്ക് നോട്ടിസ് നൽകി. 70 പരാതികളാണു ലഭിച്ചത്. ജഹ്‌റ ഗവർണറേറ്റിൽ മാത്രം 40 പരാതികൾ ലഭിച്ചിരുന്നു.
53 കെട്ടിടങ്ങളിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചതായി കെട്ടിടം ഉടമകൾ മുനിസിപ്പൽ അധികൃതരെ അറിയിച്ചു. 70 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 15 കെട്ടിടങ്ങളിൽ ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തി.
പരിശോധന ഏതെങ്കിലും പ്രദേശങ്ങളിലോ സമയത്തോ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് മുനിസിപ്പൽ ചെയർമാൻ ഉസാമ അൽ ഉതൈബി പറഞ്ഞു. സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ താമസിക്കുന്ന വിദേശി ബാച്‌ലർമാരെ മുഴുവൻ ഒഴിപ്പിക്കുന്നത് വരെ ദൗത്യം തുടരും. സ്വദേശി പാർപ്പിട മേഖലയിൽ നിന്ന് വിദേശി ബാച്‌ലർമാരെ ഒഴിപ്പിക്കുന്ന നടപടി നിയമാനുസൃതം തുടരേണ്ടതുണ്ടെന്നു മുനിസിപ്പൽ കൗൺസിലർ അബ്ദുൽ സലാം അൽ രന്ദി പറഞ്ഞു.
ഒഴിപ്പിക്കുന്നതിനൊപ്പം അവർക്ക് ബദൽ താമസ സൗകര്യം ഉറപ്പുവരുത്താനും ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട താമസ സംവിധാനം ലഭ്യമാക്കുന്നതു തൊഴിലാളികളുടെ കർമശേഷി വർധിപ്പിക്കും. മെച്ചപ്പെട്ട നിലവാരത്തോട് കൂടിയ ലേബർ സിറ്റികളുടെ നിർമാണം ഉടനെ പൂർത്തിയാക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.