ADVERTISEMENT

അബുദാബി ∙ സഹകരണത്തിന്റെ പുതിയ ചക്രവാളത്തിലേക്കു കയ്യൊപ്പ് ചാർത്തി യുഎഇയും ചൈനയും. അബുദാബി കിരിടാവകാശിയും യുഎഇ സായുധസേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചൈനീസ് സന്ദർശനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തിപ്പെടുത്തിയത്. സംശുദ്ധ ഊർജം, ബഹിരാകാശം, എണ്ണ, ആരോഗ്യം, ടൂറിസം, പരിസ്ഥിതി, നിക്ഷേപം, വാണിജ്യം തുടങ്ങി 16 സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെയും ഷെയ്ഖ് മുഹമ്മദിന്റെയും സാന്നിധ്യത്തിലാണ് ഉടമ്പടി ഒപ്പിട്ടത്.

പങ്കാളിത്തത്തിന്റെ പുതിയ ചക്രവാളം തുറക്കപ്പെട്ടുവെന്നാണ് ഷെയ്ഖ് മുഹമ്മദ് ഇതിനെ വിശേഷിപ്പിച്ചത്. ബെയ്‌ജിങിലെ ഡാക്സിങ് രാജ്യാന്തര വിമാനത്താവളത്തിന് 5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 4050 കോടി ദിർഹം ചെലവിൽ താമസ വിനോദ കേന്ദ്രങ്ങൾ നിർമിക്കാനായി ദുബായ് ഇമാർ പ്രോപ്പർട്ടീസുമായി മറ്റൊരു കരാറും ഒപ്പുവച്ചു. ഇതുമായി ബന്ധപ്പെട്ട് ഇമാർ ബെയ്‌ജിങിൽ ഓഫീസും തുറന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) ചൈന നാഷനൽ ഓഫ്‌ഷോർ കോർപ്പറേഷനുമായും കരാർ ഒപ്പിട്ടു. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള 500 വ്യവസായ പ്രമുഖർ പങ്കെടുത്ത യുഎഇ ചൈന ഇക്കണോമിക് ഫോറവുമുണ്ടായിരുന്നു. ഷി ജിൻപിങിന്റെ യുഎഇ സന്ദർശന വേളയിൽ കഴിഞ്ഞ വർഷമാണ് അവസാനമായി ഫോറം നടന്നത്. സുസ്ഥിര പങ്കാളിത്തം, സുസ്ഥിര നിക്ഷേപം എന്ന പ്രമേയത്തിൽ നടന്ന ഫോറത്തിൽ ഇരുരാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുകയും വിവിധ മേഖലകളിൽ നിക്ഷേപിക്കാൻ വ്യവസായ പ്രമുഖർ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.

യുഎഇ സാമ്പത്തിക മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ മൻസൂരിയാണ് ഉദ്ഘാടനം ചെയ്തത്. ഇമാർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ വിശിഷ്ടാതിഥിയായിരുന്നു. ബെയ്ജിങിലെ ഗ്രേറ്റ് ഹാളിൽ രാജകീയ സ്വീകരണമാണ് ഷെയ്ഖ് മുഹമ്മദിന് ഒരുക്കിയിരുന്നത്. തുടർന്ന് ഷെയ്ഖ് മുഹമ്മദ് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. ലോക സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായിരിക്കും യുഎഇയും ചൈനയുമായുള്ള സഹകരണമെന്നു ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 1984ൽ സ്ഥാപിച്ച ചൈനയുമായുള്ള ബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കാൻ സന്ദർശനം സഹായകമായതായും പറഞ്ഞു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഷ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1990ൽ ചൈന സന്ദർശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com