ഇന്ത്യൻ സുന്ദരിയെ താലികെട്ടി പാക്ക് ക്രിക്കറ്റ് താരം ഹസൻ അലി; വിവാഹം ദുബായിൽ കടലിനു നടുവിൽ
Mail This Article
ദുബായ്∙ പാക്കിസ്ഥാനി ക്രിക്കറ്റ് താരം ഹസൻ അലി ഇന്ത്യൻ മൊഞ്ചത്തി സാമിയ അർസുവിനെ ദുബായിൽ താലികെട്ടി. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അൻപതോളം പേർ മാത്രം പങ്കെടുത്ത ചടങ്ങ് പക്ഷേ, വർണപ്പൊലിമയുള്ളതായി.
ദുബായിയുടെ ആകർഷണങ്ങളിലൊന്നായ കടലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ദ് പാമിലെ അറ്റ്ലാന്റിസ് ഹോട്ടലിലായിരുന്നു കനത്ത സുരക്ഷയോടെയുള്ള വിവാഹം. ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഹരിയാന സ്വദേശിനിയായ സാമിയ എയർ ഹോസ്റ്റസാണ്. ഇംഗ്ലണ്ടിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞ ശേഷമാണ് എയർ ഹോസ്റ്റസായി ജോലിയിൽ പ്രവേശിച്ചത്. സുഹൃത്തുക്കൾ വഴിയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. ഇവരുടെ പ്രണയവും വിവാഹ നിശ്ചയവും നേരത്തെ വാർത്തയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഒൻപത് ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഹസൻ അലി 2017ൽ പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു.
പ്രമുഖ മേക്കപ്പ് കലാകാരി മിഷി ആൻജലോ ആയിരുന്നു വധൂവരന്മാരെ ഒരുക്കിയത്. വിവാഹത്തിന് ഇന്ത്യൻ വസ്ത്രധാരണ രീതിയായിരുന്നു സാമിയയുടേതെങ്കിലും പാക്കിസ്ഥാനിൽ നടക്കുന്ന സ്വീകരണ പരിപാടിക്ക് ആ രാജ്യത്തിന്റെ രീതിയായിരിക്കും പിന്തുടരുകയെന്ന് മിഷി പറഞ്ഞു.