കുവൈത്തിൽ കുടുംബ വീസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി ഉയർത്തി
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിൽ കുടുംബ വീസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാർ ആയി ഉയർത്തി. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് ആണ് അത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവിൽ 450 ദിനാറാണ് കുറഞ്ഞ ശമ്പള പരിധി. 450 ദിനാറിൽ കുറഞ്ഞ ശമ്പളക്കാരുടെ നിലവിൽ കുവൈത്തിലുള്ള കുടുബാംഗങ്ങളുടെ ഇഖാമ പുതുക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറലിൽ നിക്ഷിപ്തമായിരിക്കും.
കുറഞ്ഞ ശമ്പള പരിധി നിയമത്തിൽനിന്ന് ഏതാനും വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അവർ ഇവയാണ്: സർക്കാർ മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, നിയമവിദഗ്ധർ, നിയമ ഗവേഷകർ. ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ. സർവകലാശാല/കോളജ് പ്രൊഫസർമാർ. സ്കൂൾ പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഡയറക്ടർമാർ. അധ്യാപകർ, സാമൂഹിക പ്രവർത്തകർ, പൊതുമേഖലയിലെ ലാബ് അറ്റൻഡർമാർ. സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ, എൻജിനീയർമാർ.
പള്ളി ഇമാമുമാർ, മുഅദ്ദിനുകൾ, പ്രഭാഷകർ, ഖുർആൻ ഹൃദിസ്ഥമാക്കിയവർ. ലൈബ്രേറിയന്മാർ. നഴ്സിങ് അതോറിറ്റി ജീവനക്കാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മെഡിക്കൽ ടെക്നീഷ്യന്മാർ. പൊതുമേഖലയിലെ മനഃശാസ്ത്ര വിദഗ്ധർ, കായിക താരങ്ങൾ, പരിശീലകർ. പൈലറ്റുമാർ, എയർഹോസറ്റസുമാർ.· മാധ്യമ പ്രവർത്തകർ. ശ്മശാന ജീവനക്കാർ.