പ്രധാനമന്ത്രി മോദി യുഎഇയിൽ നിന്ന് ബഹ്റൈനിലെത്തി; ഉജ്വല സ്വീകരണം
Mail This Article
മനാമ ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന യുഎഇ സന്ദർശനത്തിന് ശേഷം ബഹ്റൈനിലെത്തി. വിമാനത്താവളത്തിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇൗസ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ബഹ്റൈൻ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ബഹ്റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ചകൾക്ക് ശേഷം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചു. ഞായറാഴ്ച മോദി ബഹ്റൈനിൽ നിന്ന് പാരീസിലേയ്ക്ക് മടങ്ങും.
വെള്ളിയാഴ്ച രാത്രി 9.16ന് അബുദാബിയിലെത്തിയ മോദിക്ക് ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. റുപേ കാർഡ് അവതരിപ്പിക്കുകയും മഹാത്മാഗാന്ധി സ്മാരക സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്ത അദ്ദേഹം തുടർന്ന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഒാർഡർ ഒാഫ് സായിദ് സ്വീകരിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.
തുടർന്ന് ഇന്ത്യൻ വ്യവസായികളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബഹ്റൈനിലേയ്ക്ക് തിരിച്ചത്. പ്രധാനമന്ത്രിയെ വിമാനത്താവളം വരെ ഷെയ്ഖ് മുഹമ്മദ് അനുഗമിച്ചു.