ADVERTISEMENT

ത്രിവർണ പതാക വീശിയും ജയ്ഹിന്ദ് വിളിച്ചും ആരവം ഉയർത്തിയ ഇന്ത്യൻ സമൂഹത്തിന്റെ ആവേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹ്റൈനിൽ ചരിത്ര വരവേൽപ്. മനാമയിലെ നാഷനൽ സ്റ്റേഡിയത്തിൽ അണിനിരന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ ഭാരതത്തിന്റെ പരിച്ഛേദമായി. ബഹ്റൈനിലുള്ള നാലുലക്ഷത്തോളം ഇന്ത്യക്കാർക്ക് ആവേശം നൽകുന്നതായിരുന്നു മോദിയുടെ സന്ദർശനം. ഇന്ത്യൻ ചോദ്യങ്ങൾ ചോദിച്ചും കയ്യടികൾ ഏറ്റുവാങ്ങിയും ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ബഹ്റൈൻ സന്ദർശനം അദ്ദേഹം അവിസ്മരണീയമാക്കി. ഭാരതീയരുടെ ആത്മവിശ്വാസം വർധിച്ചിരിക്കുകയാണെന്നു മോദി പറഞ്ഞു.

modi-welcomed
ബഹ്റൈനിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സ്വീകരിക്കാനെത്തിയ കുട്ടികൾക്കൊപ്പം.

അടിസ്ഥാന ആവശ്യങ്ങൾക്കായി ഇനി അലയേണ്ടി വരില്ല. അഞ്ചു വർഷത്തെ ഭരണം കൊണ്ട് സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതു കൊണ്ടാണ് ഒരു കോടി മുപ്പതുലക്ഷം ആളുകളുടെ അധിക പിന്തുണ ഇത്തവണ കിട്ടിയത്. റുപേ കാർഡ് ഇന്നു ബഹ്റൈനിലും അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇടപാട്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലും വ്യവസായ സൗഹൃദ രാജ്യം എന്ന നിലയിലും ഇന്ത്യ ഏറെ മുന്നേറി.  ആഗോള പ്രശ്നങ്ങൾക്ക് പ്രാദേശികമായി പരിഹാരം കാണുന്ന നിലയിലേക്ക് ഇന്ത്യ വളർന്നു. ബഹിരാകാശ സാങ്കേതികവിദ്യ, സൗരോർജം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ സഹകരിക്കാൻ ഇന്ത്യ– ബഹ്റൈൻ ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ)യും ബഹ്റൈനിലെ നാഷനൽ സ്പേസ് സയൻസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ഗവേഷണങ്ങൾക്കു കരാറായി.

dance
പ്രധാനമന്ത്രിയെ വരവേൽക്കാൻ ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിലെത്തിയ നൃത്ത സംഘത്തിലെ അംഗങ്ങൾ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദും രൂപം കൊടുത്ത രാജ്യാന്തര സോളർ അലയൻസ് പദ്ധതിയുമായി ബഹ്റൈൻ സഹകരിക്കും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതു സംബന്ധിച്ച് ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി മോദി ചർച്ച നടത്തി. നരേന്ദ്രമോദിക്കു വിമാനത്താവളത്തിലും അൽ ഗുദൈബിയ കൊട്ടാരത്തിലും നൽകിയത് രാജകീയ സ്വീകരണം. ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വിമാനത്താവളത്തിൽ വരവേറ്റു. ഇന്നു രാവിലെ എട്ടിന് മനാമയിൽ തത്തായ് ഭാട്ടിയ സമൂഹം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഇരുനൂറാം വാർഷികവും പുനുരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കു മോദി നന്ദി പറഞ്ഞു.

modi-crowd
ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നിന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com