ADVERTISEMENT

ദോഹ∙ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നായ കർവ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 40 % വർധനയെന്ന് ഗതാഗത മന്ത്രാലയം. 2015 മുതൽ 2018 അവസാനം വരെയുള്ള കണക്കാണിത്. പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റേതാണ് കർവ ബസുകൾ. അൽഖോർ, പേൾ ഖത്തർ, വെസ്റ്റ് ബേ, മത്തർ ഖദീം, വ്യവസായിക മേഖല എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 24 മണിക്കൂർ ബസ് സർവിസുകൾ കൂടുതൽ ഫലപ്രദമായി.

വിമാനത്താവള സർവിസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 90 ശതമാനമാണ് വർധന. റൂട്ട് ജനകീയമായതോടെ മൊത്തം യാത്രക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായും  ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മൊബൈൽ ആപ്ലിക്കേഷൻ എത്തിയതും യാത്രാ കാർഡിന്റെ ലഭ്യതയും റീചാർജ് സൗകര്യങ്ങൾ വർധിപ്പിച്ചതും യാത്രക്കാർക്ക് അനുഗ്രഹമായി. ബസ് റൂട്ടുകൾ, ഓരോ സ്‌റ്റോപ്പുകളിലും എത്തുന്ന സമയം തുടങ്ങി സർവീസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുന്നതാണ് ആപ്പ്.

നാല് പുതിയ ബസ് ഡിപ്പോകൾ കൂടി

അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി അൽ ഖ്വാസർ, അൽ വക്ര, ലുസൈൽ സിറ്റി, എജ്യൂക്കേഷൻ സിറ്റി എന്നിവിടങ്ങളിലായി 4 പുതിയ ബസ് കേന്ദ്രങ്ങൾ കൂടി തുറക്കും. അൽ സുഡാൻ, ലുസൈൽ സിറ്റി, വ്യവസായിക മേഖല, മിഷെറിബ്, ഗരാഫ എന്നിവിടങ്ങളിലായി 5 പുതിയ ബസ് സ്റ്റോപ്പുകൾ തുടങ്ങും. ബസ് അറ്റകുറ്റപ്പണി കേന്ദ്രം, ജീവനക്കാർക്കുള്ള താമസ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന 4 പുതിയ ബസ് ഡിപ്പോകളും നിർമിക്കും.

2020 നകം ഇലക്ട്രിക് ബസുകളും

2020 നകം 627 ഇലക്ട്രിക് ബസുകളാണ് നിരത്തിൽ ഓടുക. 2030 നകം രാജ്യത്തെ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളാക്കുകയാണ് ലക്ഷ്യം. പൊതുഗതാഗതത്തിനായുള്ള മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകൾ ആക്കുന്ന മേഖലയിലെ ആദ്യ രാജ്യവും ഖത്തർ ആകും. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ ബസുകളാണിവ. 2022 ൽ ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്ക് യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഗ്രീൻ ലൈനിന് 10 ഗോൾഡിന് 15

ദോഹ മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ച് 25 റൂട്ടുകൾ കൂടി തുടങ്ങും. ദോഹ മെട്രോയുടെ ഗോൾഡ്, ഗ്രീൻ ലൈനുകൾ പ്രവർത്തനം തുടങ്ങുന്നതോടെയാകും പുതിയ റൂട്ടുകൾ തുടങ്ങുക. ഗ്രീൻ ലൈനിനായി പത്തും ഗോൾഡിനായി 15 റൂട്ടുകളുമാണ് ആരംഭിക്കുക. നിലവിൽ ഭാഗികമായി പ്രവർത്തനം തുടങ്ങിയ റെഡ്‌ലൈനിനായി കർവയുടെ മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com