തമിഴ്നാട്ടിൽ 4,200 കോടിയുടെ നിക്ഷേപത്തിനു ധാരണ
Mail This Article
ദുബായ് ∙ തമിഴ്നാട്ടിൽ 4,200 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിൽ ധാരണയായി. വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്ക് അവസരമൊരുക്കും. നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞദിവസമാണ് അദ്ദേഹം ദുബായിൽ എത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും നേരത്തേ സന്ദർശനം നടത്തിയിരുന്നു.
ഇന്ത്യൻ വ്യവസായികളുടെ പൊതുവേദിയായ ബിസിനസ് ലീഡേഴ്സ് ഫോറത്തിൽ (ബിഎൽഎഫ്) ഒട്ടേറെ സംരംഭകർ തമിഴ്നാട്ടിൽ നിക്ഷേപത്തിനു സന്നദ്ധത അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള ഡിപി വേൾഡും ഇതിൽ ഉൾപ്പെടുന്നു. ഇലക്‌ട്രിക് വാഹനനിർമാണം, ഇലക്‌േട്രാണിക്സ്, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപാവസരങ്ങളുണ്ടെന്നു പളനിസ്വാമി പറഞ്ഞു.
തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖം, വ്യവസായ മന്ത്രി എം.സി. സമ്പത്ത്, റവന്യു മന്ത്രി ആർ.ബി.ഉദയകുമാർ, ക്ഷീരവികസന മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി എന്നിവരും ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ബിഎൽഎഫ് പ്രസിഡന്റ് പരസ് ഷഹാദ്പുരി, സെക്രട്ടറി ജനറൽ ശ്രീപ്രിയ കുമാരിയ, സുദേഷ് അഗർവാൾ അഗർവാൾ എന്നിവർ പ്രസംഗിച്ചു.