ഇ–മെഡിക്കൽ റോക്കോർഡ് 29,648 തൊഴിലാളികൾക്ക്
Mail This Article
ദോഹ ∙ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഇ-മെഡിക്കൽ റെക്കോർഡ് സംവിധാനത്തിന്റെ പ്രയോജനം 5 സ്‌റ്റേഡിയങ്ങളിലുള്ള 29,648 തൊഴിലാളികൾക്ക് ലഭിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ലോകകപ്പ് പദ്ധതി തൊഴിലാളികൾക്കായി സമഗ്രമായ ഓൺലൈൻ മെഡിക്കൽ റെക്കോർഡ് സംവിധാനം നടപ്പാക്കിയത്. രാജ്യത്ത് ഇത്തരമൊരു ആരോഗ്യ പരിചരണ സംരംഭം ആദ്യമാണ്.
യുകെയിലെ പ്രധാന ഓൺലൈൻ ആരോഗ്യ റെക്കോർഡ് വിതരണക്കാരായ ദ ഫോണിക്‌സ് പാർട്ണർഷിപ്പിന്റെ (ടിപിപി) സിസ്റ്റംവൺ എന്ന സോഫ്റ്റ്‌വെയറാണു ഉപയോഗിക്കുന്നത്. ഒരു രോഗി, ഒരു റെക്കോർഡ് എന്ന രീതിയിലാണ് സംവിധാനം. വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്ന് ഡോക്ടർമാർക്ക് തൊഴിലാളികളുടെ മെഡിക്കൽ റെക്കോർഡുകൾ കാണാനും ആരോഗ്യം നിരീക്ഷിക്കാനും കഴിയും.
യുകെയിൽ നാഷനൽ ഹെൽത്ത് സർവീസിലും ഇതേ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. രാജ്യത്തിനു പുറത്തു പോയാലും ടിപിപി രോഗി ആപ്ലിക്കേഷനിലൂടെ മെഡിക്കൽ റെക്കോർഡ് പരിശോധിക്കാൻ കഴിയും. ഈ സംവിധാനത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന സുപ്രീം കമ്മിറ്റിയുടെ മുഴുവൻ തൊഴിലാളികൾക്കും പ്രത്യേക കാർഡും നൽകിയിട്ടുണ്ട്. ഖത്തർ റെഡ് ക്രസന്റ് സമഗ്രമായ വൈദ്യ പരിശോധനയും നടത്തുന്നുണ്ട്. മെഡിക്കൽ റെക്കോർഡിലെ വിവരങ്ങൾ ഓൺലൈൻ വഴി അറിയാൻ കഴിയും.