തൊഴില്‍ നഷ്ടം: 34266 പ്രവാസികള്‍ രാജ്യം വിട്ടു
Mail This Article
മസ്‌കത്ത്∙ സ്വദേശിവൽക്കരണം ശക്തിപ്പെട്ടതോടെ തൊഴില്‍ നഷ്ടം സംഭവിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു. 2018ല്‍ മാത്രം 34266 പ്രവാസി തൊഴിലാളികള്‍ സ്വകാര്യ മേഖലയിലെ ജോലിയില്‍ നിന്നും പുറത്തായതായി മാന്‍പവര്‍ മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ സ്വകാര്യ മേഖലയില്‍ 1924839 പ്രവാസി തൊഴിലാളികളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷമത് 18,90,573 ആയി കുറഞ്ഞു.
ചില വലിയ പദ്ധതികള്‍ പൂര്‍ത്തിയായതിനാലും പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടേണ്ടി വന്നിട്ടുണ്ട്. പുതിയ പദ്ധതികളുടെ അഭാവവും കാരണമായി. എന്നാല്‍, സമ്പദ്ഘടനക്കും ഒമാനിവൽക്കരണ നയം നടപ്പാക്കുന്നതിനും സഹായകരമാകുന്നതാണ് പ്രവാസികളുടെ കൊഴിഞ്ഞു പോക്കെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.നിലവില്‍ 17 ലക്ഷം പ്രവാസി തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഒമാനികള്‍ക്ക് 65000 തൊഴിലുകള്‍ കൂടി നല്‍കുന്നതിനുള്ള പദ്ധതികള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതു കൂടി പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശികള്‍ തിരികെ വിമാനം കയറേണ്ടി വരും.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന കൂടുതല്‍ പ്രവാസികള്‍ സമീപ ഭാവിയില്‍ രാജ്യം വിടേണ്ടിവരും. പ്രവാസി തൊഴിലാളികളില്‍ നിര്‍മാണ, പശ്ചാത്ത സൗകര്യ മേഖലയിലാണ് 37.5 ശതമാനവും ജോലി ചെയ്യുന്നത്. 15.4 ശതമാനം പേര്‍ ഹോള്‍സെയില്‍, റീടെയില്‍ മേഖലയിലുണ്ട്. ഉൽപന്ന നിര്‍മാണ മേഖലയില്‍ 13.9ഉം പാര്‍പ്പിട സൗകര്യ ഭക്ഷ്യ മേഖലയില്‍ 7.7ഉം കൃഷി മത്സ്യബന്ധനം മേഖലയില്‍ 5.9ഉം അഡ്മിന്‍, സപ്പോര്‍ട്ട് സേവനത്തില്‍ 4.9ഉം ഗതാഗതം സ്‌റ്റോറേജ് മേഖലയില്‍ 4.4ഉം സേവന മേഖലയില്‍ 4.1ഉം ശതമാനം പ്രവാസികള്‍ ജോലി ചെയ്യുന്നു. വിദേശികളില്‍ അധികവും പുരുഷന്മാരാണ്.