കാലിക്കറ്റ് റസ്റ്ററന്റ്; സ്വദേശികളുടെ 'അറബ് മജ്ലിസ്'
Mail This Article
റാസൽഖൈമ∙ ഗതകാല സ്മൃതികളുടെ സുഗന്ധമായി റാസൽഖൈമയിലെ കാലിക്കറ്റ് റസ്റ്ററന്റ്. കടലോരത്തെ ഈ ഭോജനശാലആറ് പതിറ്റാണ്ടിലേറെയായി സ്വദേശികളുടെ 'അറബ് മജ്ലിസ്' കൂടിയാണ്. പുലർച്ചെ നാലരയ്ക്ക് തുറക്കുന്ന മലയാളികളുടെ ഈ റസ്റ്ററന്റിൽ സ്വദേശികളായിരിക്കും ആദ്യത്തെ സന്ദർശകർ. ചുടുചായയും അറബ് ഭക്ഷണമായ ബലാലീത്തും കഴിച്ചവർ കടയിൽ വെടി പറഞ്ഞിരിക്കും. വൈകുന്നേരവും അവരുടെ വെടിവട്ടം പുതുരൂപത്തിൽ റസ്റ്ററന്റിൽ രൂപപ്പെടും. പ്രായമേറിയ സ്വദേശികളുടെ നേതൃത്വത്തിലുള്ള ഈ 'തീൻമേശ ' യോഗത്തിൽ പുതുതലമുറയിലുള്ളവരും കണ്ണി ചേരുന്നു. രാജ്യവും ജീവിതവും പച്ചപിടിച്ച മുൾവഴികൾ പറഞ്ഞും പകർന്നും അവർ ഈ കാലിക്കറ്റ് റസ്റ്ററന്റിനെ മിഠായിതെരുവു പോലെ സജീവമാക്കി നിർത്തുന്നു.
സ്ഥാപനത്തിന്റെ അകത്തളത്തിലെ ഒരു ഭാഗം സ്വദേശികൾക്കായി മാറ്റി വച്ച പോലെയാണ് തോന്നുക. കടലിൽ നിന്നു ജീവിതം അരിച്ചെടുത്തിരുന്ന അതിജീവന കാലത്ത് കാലിക്കറ്റ് റസ്റ്ററന്റ് അവർക്ക് ആശ്രയമായിരുന്നു. കാലം മാറിയിട്ടും ആ ബന്ധം അവർ അറുത്തു മാറ്റിയില്ല. കാലചക്രത്തിന്റെ കറക്കത്തിനിടെ ഹോട്ടൽ നടത്തിപ്പുകാർ മാറിയെങ്കിലും അറബികൾ അവരുടെ ഇരിപ്പിടം മാറ്റിയില്ല. പതിറ്റാണ്ടുകളായി കഥകളുംപേറി കാപ്പി കുടിക്കാൻ സ്ഥിരമായി വരുന്ന സ്വദേശികൾ ഇവിടെയുണ്ട്. സംസാരത്തിനിടെ മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ സുഹൈൽ അവർ ആവശ്യപ്പെടുന്ന വിഭവങ്ങൾ മേശപ്പുറത്ത് വയ്ക്കുന്നു. പ്രായം എഴുപതിലെത്തിയ സ്വദേശി പൗരൻ സഈദ് ഹസൻ ഈ കട തുടങ്ങിയതു മുതൽ ബന്ധം മുറിക്കാത്ത വ്യക്തിയാണ്. പൂർവികർ പ്രഭാത നമസ്കാര സമയം മുതൽ രാത്രി പത്ത് വരെ 'കലിക്കറ്റിൽ 'കഴിച്ചുകൂട്ടിയിരുന്നതായി അദ്ദേഹം പറയുന്നു.
സഈദിനൊപ്പം പ്രഭാത, പ്രദോഷ കൂടിയിരുത്തത്തിന് കാലിക്കറ്റ് റസ്റ്ററന്റിൽ പത്ത് സ്വദേശികൾ സ്ഥിരമായുണ്ടാകും. സന്ദർശകരുടെ ഹിതമനുസരിച്ച് സ്വദേശി, ഏഷ്യൻ വിഭവങ്ങളുടെ വൈവിധ്യവുമായി കാലിക്കറ്റ് റസ്റ്ററന്റ് കഴിഞ്ഞ 66 വർഷമായി റാസൽഖൈമക്കാരുടെ ലാൻഡ് മാർക്കാണ്. കുറഞ്ഞ വിലയിലാണ് വിഭവങ്ങളുടെ വിൽപ്പന.
മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ കോയാമു1953 ൽ തുടക്കം കുറിച്ച ഈ സ്ഥാപനം മകൻ ഷംസുദ്ദീനാണ് ഇപ്പോൾ നടത്തുന്നത്. പുലർച്ചെ നാലരയ്ക്ക് തുറക്കുന്ന ഇതിന്റെ വാതിൽ അടയണമെങ്കിൽ രാത്രി പതിനൊന്നാകും. സ്വദേശികളുടെ രാക്കഥയും പ്രവാസികളുടെ വിശപ്പടക്കലും കായലോരത്തെ കാലിക്കറ്റിനെ വ്യത്യസ്തമാക്കുന്നു.
ആയിരത്തൊന്ന് രാവുകൾ പോലെ പറഞ്ഞാൽ തീരാത്ത കഥകളുടെ കലവറയായ സ്വദേശികളുടെ മനസ്സിനെ ആവി പറക്കുന്ന മലയാളികളുടെ ചായ ചൂടുപിടിപ്പിക്കുകയാണ്. അതു കേൾക്കാൻ പുതു തലമുറയും കാതോർത്ത് കാലിക്കറ്റിലുണ്ട്.